ഇറാനെതിരെയുള്ള യുദ്ധം; അവസാനം വിജയിക്കുന്നത് വെറുതെ നോക്കിനിൽക്കുന്ന പുട്ടിൻ

ഇറാനെതിരെ ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ അമേരിക്ക കൂടി പങ്കാളിയായതോടെ ലോകമാകെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. ഇന്ധനക്ഷാമവും പാചകവാതക ക്ഷാമവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ദുരിതത്തിലാക്കുന്നു. മലയാളി പ്രവാസികൾ അടക്കമുള്ളവർ ഗൾഫ് മേഖലയിൽ ജീവനുവരെ ഭീഷണി നേരിടുന്നു.യുദ്ധത്തിൽ താൻ ജയിച്ചെന്ന അവകാശവാദവുമായി ട്രംപ് മുന്നോട്ടുവരുമ്പോൾ ആയുധം താഴെവയ്ക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഇറാൻ. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി (67) കൊല്ലപ്പെട്ടതോടെ ഇറാൻ പ്രത്യാക്രമണം നടത്തുമെന്നുറപ്പാണ്. എന്നാൽ സംഘർഷം ശക്തമാകുമ്പോഴും യുദ്ധത്തിലെ വിജയി അമേരിക്കയോ ഇറാനോ ഇസ്രയേലോ അല്ല മറിച്ച് റഷ്യ ആണ്. യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകാതെയിരുന്നിട്ടും റഷ്യയുടെ നേതാന് വ്ളാഡിമിർ പുട്ടിൻ ഏറ്റവും വലിയ വിജയിയാകുന്നതിന് കാരണമുണ്ട്. യുക്രെയിനുമായി യുദ്ധത്തിലായിരിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധത്തിൽ റഷ്യക്ക് സാമ്പത്തിക, സൈനിക, ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ അനവധിയാണ്.സംഘർഷം മൂലം ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് റഷ്യയ്ക്ക് ഏറ്റവും വലിയ നേട്ടം. ഊർജ്ജ വിപണികളെ യുദ്ധം പ്രതികൂലമായി സ്വാധീനിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും നടക്കുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഹോർമൂസിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. എണ്ണവില ബാരലിന് 100 ഡോളറിനു മുകളിൽ ഉയർന്നു. ഇത് റഷ്യയ്ക്ക് ഗണ്യമായ സാമ്പത്തിക ഉത്തേജനം നൽകിയിരിക്കുകയാണ്. എണ്ണവിലയിലെ കുതിച്ചുചാട്ടം റഷ്യയ്ക്ക് കോടിക്കണക്കിന് ഡോളർ അധിക വരുമാനം ഉണ്ടാക്കും.
Source link



