വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ അടക്കമുള്ള അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഈ മാസം അഞ്ചിന് കോടതിയിൽ ഹാജരാക്കും.
ജാമ്യാപേക്ഷയിൽ ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെടുകയും ചെയ്തു.
കണ്ണൂരിൽ രാജ്യാന്തര ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാപ്പിഴവിനെതിരെ പല സ്ഥലങ്ങളിലും തനിക്ക് നേരെ കരിങ്കൊടിപ്രയോഗവും പ്രതിഷേധപ്രകടനവും നടന്നിട്ടുള്ളതായി മന്ത്രി പറയുന്നു. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായത് ഒളിഞ്ഞിരുന്നുള്ള ആക്രമണമായിരുന്നുവെന്നാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്നാക്രമിക്കുന്നതുപോലെയായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്യുവിന്റെ പ്രതിഷേധം. കരിങ്കൊടി പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ തനിക്കുനേരെ പ്രതിഷേധക്കാർ കുതിച്ചെത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. അതിൽ നിന്ന് തന്നെ അവരുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
Source link



