സെമി തേടി ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ; പ്ലേയിംഗ് ഇലവനിൽ സഞ്ജുവോ റിങ്കുവോ?

കൊൽക്കത്ത: ട്വന്റി-20 ലോകകപ്പിലെ സെമി ഫൈനൽ ടിക്കറ്റിനായുള്ള പോരാട്ടത്തിൽ ഇന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് നടക്കുന്ന പോരാട്ടത്തിൽ വിജയിക്കുന്നവർ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും. മുംബയ് വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടായിരിക്കും ഇന്ന് ജയിക്കുന്നവരുടെ എതിരാളികൾ. അതേസമയം, ഇത്തവണ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കളിക്കാരനാണ് മലയാളി താരം സഞ്ജു സാംസൺ.
ക്രീസിലെത്തുമ്പോൾ പോസിറ്റീവ് ആയി ബാറ്റ് വീശുന്ന സഞ്ജുവിന് പവർപ്ലേയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ സാധിക്കുന്നുണ്ടെങ്കിലും, ഉയർന്ന സ്കോറുകളിലേക്ക് ഇതുവരെ മുന്നേറാൻ കഴിയാത്തത് ആശങ്കയായി തുടരുകയാണ്. യുവതാരം റിങ്കു സിംഗ് ടീമിലില്ലാത്തതും സഞ്ജുവിന് അനുകൂല ഘടകമാണ്.
എന്നാൽ ഇന്നലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ പരിശീലനം നടക്കുമ്പോൾ സഞ്ജു മൈതാനത്ത് ഇറങ്ങിയിട്ടില്ല. അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, അക്സർ പട്ടേൽ, സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് നെറ്റ്സിൽ ഏറ്റവും കൂടുതൽ സമയം ബാറ്റുചെയ്തത്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവർ ഏറെനേരം പന്തെറിഞ്ഞു. സഞ്ജുവിന് പുറമെ ഹാർദിക് പാണ്ഡ്യയും ഗ്രൗണ്ടിലിറങ്ങിയിട്ടില്ല.
അതേസമയം, സഞ്ജു ഇന്ന് കളിച്ചാൽ ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന ഈഡൻ ഗാർഡൻസിലെ പിച്ചും ചെറിയ ബൗണ്ടറികളും താരത്തിന്റെ ആക്രമണ ബാറ്റിംഗ് ശൈലിക്ക് ഏറെ അനുയോജ്യമാണ്. മഴ പെയ്യാൻ സാധ്യത കുറവായതിനാൽ തടസമില്ലാത്ത മത്സരം പ്രതീക്ഷിക്കാം. സഞ്ജു നൽകുന്ന വേഗത്തിലുള്ള തുടക്കം ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source link



