LIFESTYLE
വീട്ടുജോലിക്ക് മാസശമ്പളം 10000 രൂപ; ഇത് ‘അന്യായ തുക’യെന്ന് ലക്ഷങ്ങൾ വാങ്ങുന്ന നടി; വിമർശനം

ബോളിവുഡ് താരം കീർത്തി കുൽഹാരി അടുത്തയിടയാണ് മുംബൈയിൽ പുതിയ വീട് സ്വന്തമാക്കിയത്. എന്നാൽ വീട്ടുജോലിക്കായി ഒരാളെ നിയമിക്കാൻ അന്യായമായ തുക നൽകേണ്ടി വരുന്നു എന്ന താരത്തിന്റെ പ്രസ്താവന ഇപ്പോൾ ചർച്ചയാവുകയാണ്. മുംബൈയിൽ വീട്ടുജോലി ചെയ്യുന്നവർക്കും ഡ്രൈവർമാർക്കും അധിക തുക നൽകേണ്ടി വരുന്നു എന്നതാണ് കീർത്തിയുടെ വാദം. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർ അടിസ്ഥാന ജോലി ചെയ്യുന്നവരുടെ ശമ്പളത്തെ വിലയിരുത്തുന്നത് ശരിയാണോ എന്ന തരത്തിൽ കീർത്തിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ‘വീട്ടുജോലിയെക്കാരിയെ നിയമിക്കാൻ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട്’ എന്ന നിലയിൽ കീർത്തി അനുഭവം പങ്കുവച്ചത്. പുതിയ വീട്ടിലേക്ക് ജോലിക്കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയാണ് വൻതുക ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടത് എന്ന് കീർത്തി പറയുന്നു. ദിവസവും രണ്ടു മണിക്കൂർ നേരമാണ് വീട്ടുജോലികൾ ചെയ്യേണ്ടി വരുന്നത്. വീട് അടിച്ചുവാരുകയും തുടയ്ക്കുകയും പാത്രങ്ങളും വസ്ത്രങ്ങളും കഴുകുകയും പൊടി അടിക്കുകയുമൊക്കെ ചെയ്യേണ്ടതുണ്ട്. രണ്ടു മണിക്കൂർകൊണ്ട് പൂർത്തിയാകുന്ന ജോലികൾ മാത്രമേ ജോലിക്കാരി ചെയ്യേണ്ടതുള്ളൂ. എന്നാൽ ഇവ ചെയ്യുന്നതിന് മാസം പതിനായിരം രൂപയാണ് ശമ്പളമായി ഒരാൾ ആവശ്യപ്പെട്ടത്.വെറും രണ്ടുമണിക്കൂർ നേരം ദിനവും ജോലി ചെയ്യുന്നതിന് 10,000 രൂപ ആവശ്യപ്പെടുന്നത് ഏതുതരത്തിൽ ന്യായമാകുമെന്ന് കീർത്തി ചോദിക്കുന്നു. ഡ്രൈവർമാരും വീട്ടുജോലിക്കാരും നമ്മുടെ കയ്യിൽ പണം ഉണ്ടെന്നു കരുതി അധിക തുക ആവശ്യപ്പെടുന്നതാണോ രീതി എന്നതാണ് മറ്റൊരു ചോദ്യം. അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കീർത്തിയെ വിമർശിച്ചു കൊണ്ടാണ് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. എത്ര സമയം വീട്ടിൽ ചെലവിടുന്നു എന്നതിനപ്പുറം ആ സമയംകൊണ്ട് എത്രത്തോളം ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലികൾ ചെയ്യുന്നു എന്നതാണ് കണക്കിലെടുക്കേണ്ടതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.മുംബൈയിൽ വീട്ടുജോലിക്ക് പ്രതിമാസം 10,000 രൂപ എന്നത് തികച്ചും സാധാരണ നിരക്കാണെന്നും അതിൽ അന്യായമായി ഒന്നുമില്ല എന്നും പറയുന്നവർ ഏറെയാണ്. വീട്ടുജോലിക്കാരി ആവശ്യപ്പെട്ടത് അടിസ്ഥാന തുകയാണെന്നും അത് അവർ അർഹിക്കുന്നതാണെന്ന് മനസ്സിലാക്കി നൽകണമെന്നുമാണ് ഒരു കമന്റ്. അടിസ്ഥാന ജോലികൾ ചെയ്യുന്നവർക്ക് മുംബൈ നഗരത്തിലെ ജീവിതച്ചെലവുമായി പൊരുത്തപ്പെട്ടു പോകാൻ ഈ തുക പോലും മതിയാവില്ല എന്നതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിലും താഴെ തുകയിൽ ജോലി ചെയ്യണമെന്ന ചിന്ത ചൂഷണ മനോഭാവമാണെന്ന് പറയുന്നവരും കുറവല്ല. കീർത്തിയുടെ പ്രസ്താവനകൾക്കെതിരെ സെലിബ്രിറ്റികളും പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്.
Source link
CINEMA
CINEMA


