SPORTS

കണ്ടത് 15 വയസ്സുകാരന്റെ ബാറ്റിങ് സ്ഫോടനം, ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോര്; കൂട്ടത്തകർച്ച നേരിട്ട രാജസ്ഥാനും കടന്നുകൂടി!


ഐപിഎൽ 2026 സീസണിന്റെ ലീഗ് പോരാട്ടങ്ങൾക്ക് ആവേശകരമായ തിരശ്ശീല വീണിരിക്കുന്നു. 70 മത്സരങ്ങൾ, ചോരയും നീരുമൊഴുക്കി പൊരുതിയ 10 ടീമുകൾ, ഒടുവിൽ ആറ് ടീമുകൾ പുറത്തേക്ക്. ഇനി അവശേഷിക്കുന്നത് കിരീടപ്പോരാട്ടത്തിനായി അണിനിരക്കുന്ന ആ നാല് വമ്പന്മാർ മാത്രം. ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ ഈ സീസണിന്റെ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചില അവിശ്വസനീയമായ റെക്കോർഡുകളും, അപ്രതീക്ഷിത തകർച്ചകളും, ഹൃദയം കവർന്ന ചില നിമിഷങ്ങളും ക്രിക്കറ്റ് ആരാധകർക്ക് മുന്നിലുണ്ട്. ഈ സീസണിലെ മികച്ചതും മോശവുമായ ചില വേറിട്ട കാഴ്ചകളിലൂടെ ഒരു സഞ്ചാരം.ബാറ്റർമാരുടെ കാര്യത്തിലേക്ക് നോക്കിയാൽ ഈ സീസൺ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. റൺവേട്ടക്കാരനുള്ള ‘ഓറഞ്ച് ക്യാപ്’ ആരുടെ തലയിലാകും എന്ന് പ്രവചിക്കുക അസാധ്യം. പ്ലേഓഫിലെത്തിയ നാല് ടീമുകളിലെ 7 ബാറ്റർമാരാണ് നിലവിൽ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത് എന്നത് ഈ പോരാട്ടത്തിന്റെ തീവ്രത കൂട്ടുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണിങ് ജോഡികളായ സായ് സുദർശനും ശുഭ്‌മൻ ഗില്ലുമാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എന്നാൽ ഇവർക്ക് ഒട്ടും ആശ്വസിക്കാൻ വകയില്ല. ഒന്നാം സ്ഥാനത്തുള്ള സായ് സുദർശനും എട്ടാം സ്ഥാനത്തുള്ള വിരാട് കോലിയും തമ്മിലുള്ള വ്യത്യാസം വെറും 81 റൺസ് മാത്രമാണ്. ഓരോ മത്സരത്തിലും ഈ പട്ടിക മാറിമറിയുകയാണ്. കലാശപ്പോരാട്ടത്തിന്റെ അവസാന പന്തുവരെ ഈ പോരാട്ടം നീളുമെന്നുറപ്പ്.∙ 15കാരന്റെ ബാറ്റിങ് സ്ഫോടനംഈ സീസണിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം ഒരു പതിനഞ്ചുകാരനാണ്, വൈഭവ് സൂര്യവംശി. അതിവേഗത്തിൽ റൺസ് അടിച്ചുകൂട്ടുന്നവരുടെ പട്ടികയിൽ സൂര്യവംശിക്ക് മുകളിൽ ആരുമില്ല. നേരിട്ട 251 പന്തുകളിൽ നിന്ന് 232.27 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് ഈ കൗമാരക്കാരൻ ബാറ്റ് വീശിയത്. 14 ഇന്നിങ്സുകളിൽ നിന്നായി ട്വന്റി20 ബാറ്റിങ്ങിന്റെ നിർവചനം തന്നെ ഈ താരം തിരുത്തിക്കുറിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ഫിൻ അലന്റെ സ്ട്രൈക്ക് റേറ്റ് 214.11 ആണ്. അലന്റെ പ്രകടനം മികച്ചതാണെങ്കിലും സൂര്യവംശിയുടെ അമാനുഷിക വേഗത്തിന് മുന്നിൽ അത് നിഷ്പ്രഭമായിപ്പോകുന്നു.


Source link

Back to top button