ഭക്തനായെന്ന് പറയുന്നവരോട് സഹതാപം മാത്രം: പി.ജയരാജൻ

കണ്ണൂർ: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രസന്ദർശന വിവാദത്തിൽ പ്രതികരണവുമായി സി.പി.എം നേതാവ് പി.ജയരാജൻ. കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് ഭക്തനായി മാറിയെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതൊന്നും ഭക്തിപ്രകടനമായിട്ടല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും മനസിലാക്കാനുള്ള അവസരങ്ങളായി ഉപയോഗിച്ചതാണെന്നും കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്റെ ക്ഷേത്രദർശന ദൃശ്യങ്ങൾ ബി.ജെ.പി പുറത്തുവിട്ടതോടെയാണ് വിവാദമായത്. ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകരചനയുടെ ഭാഗമായി, ചരിത്രസാംസ്‌കാരിക പഠനത്തിനായാണ് ക്ഷേത്ര സന്ദർശനം നടത്തിയത്. കോടതി ആവശ്യത്തിനായി കൊച്ചിയിൽ പോകുന്നതിനിടെ കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് തൊട്ടടുത്തെ കാവ് സന്ദർശിക്കാൻ തീരുമാനിച്ചത്. ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ നിലനിൽക്കുന്ന ആരാധനാലയങ്ങളെ കുറിച്ചുള്ള അദ്ധ്യായം പുസ്തകത്തിലുണ്ടെന്നും കൊടുങ്ങല്ലൂർ കാവ് ആ വിഭാഗത്തിലെ പ്രധാനപ്പെട്ട ഒരിടമാണെന്നും ജയരാജൻ വ്യക്തമാക്കി.
Source link


