test del 2

പരമോന്നതനേതാവ് ഇപ്പോഴും തിരശ്ശീലയ്ക്കുപിന്നിൽ, നിയന്ത്രണം IRGCയ്ക്ക്; ഇറാനിൽ ഭരണകൂടത്തകർച്ചയോ?


ടെഹ്റാൻ: പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് ശേഷം ആറാഴ്ചയോളം കഴിഞ്ഞിട്ടും മുജ്‌തബ ഖമനേയിയെ ഇറാനികൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്നാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി കണക്കാക്കപ്പെടുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മുജ്തബ ഖമനേയിയുടെ അഭാവം വലിയ രീതിയിലാണ് പ്രകടമാകുന്നത്. പരമോന്നതനേതാവിന്റേതിനുപകരം മതപുരോഹിതൻ്റെ പ്രസ്താവനകൾ ദേശീയ ടെലിവിഷനിൽ വായിക്കുകയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യുകയാണ്. മുജ്തബ സന്ദേശങ്ങൾ കൈമാറുന്നതായി കാണിക്കുന്ന എഐ ജനറേറ്റഡ് വീഡിയോകൾ പോലും ഭരണകൂടം ഉപയോഗിച്ചു. ഇതെല്ലാം പുതിയ പരമോന്നത നേതാവിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വർദ്ധിപ്പിക്കുന്നു.അലി ഖമനേയിയുടെ കാലഘട്ടത്തിൽ, പ്രസംഗം, വിധി, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഇടപെടൽ എന്നിവയില്ലാതെ ഒരാഴ്ച പോലും ഇറാനിൽ കടന്നുപോയിരുന്നില്ല. അലി ഖമനേയിയെയും ഇറാനിലെ ഉന്നത സൈനിക കമാൻഡർമാരെയും കൊന്നൊടുക്കിയ അതേ ആക്രമണങ്ങളിൽ മുജ്തബയ്ക്ക് സാരമായ പരിക്കുകളേറ്റതായാണ് റിപ്പോർട്ട്. അതേസമയം മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹം ഓഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കുകയും യുദ്ധം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലും യുഎസുമായുള്ള ചർച്ചകളിൽ തീരുമാനമെടുക്കുന്നതിൽ ഏർപ്പെടുകയും ചെയ്യുന്നു എന്ന് റോയിട്ടേഴ്സിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇൻ്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ ഇറാൻ പ്രോജക്റ്റ് ഡയറക്ടർ അലി വെയ്സ് പറയുന്നത്, മുജ്തബ നിർണായക തീരുമാനങ്ങളെടുക്കാനോ ചർച്ചകളെ മൈക്രോമാനേജ് ചെയ്യാനോ കഴിയുന്ന അവസ്ഥയിലല്ലെന്നും എന്നാൽ പ്രധാനപ്പെട്ട വിശാലമായ തീരുമാനങ്ങൾക്കുള്ള അവസാന അനുമതിക്കായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുകയാണ് എന്നുമാണ്.ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ട്, ഇറാൻ ഭരണകൂടം തീർത്തും ദുർബലമായിരിക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നേതാക്കൾക്കും പ്രതിനിധികൾക്കും ഏകീകൃത നിലപാട് സ്വീകരിക്കാൻ സമയം നൽകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ സംഭവവികാസങ്ങൾ ദുർബലമായ ഒരു സംവിധാനത്തേക്കാൾ പുനഃക്രമീകരിച്ച ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. സൈനിക-സുരക്ഷാ വിഭാഗത്തിൽ അധികാരങ്ങൾ ഏകീകരിക്കപ്പെടുന്നതായാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഈ മാറ്റം ഇറാന്റെ രണ്ടാംഘട്ട ചർച്ചകൾക്കുള്ള വിമുഖതയിൽ കൂടുതൽ പ്രതിഫലിക്കുന്നുമുണ്ട്.യുഎസും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രിയും ഇറാൻ സംഘത്തിന് നേതൃത്വം വഹിച്ച അബ്ബാസ് അരാഗ്ചി, ഇറാനിയൻ സൈന്യം നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകിടക്കും എന്ന് പ്രഖ്യാപിച്ചു. എന്നാൽ ഈ സന്ദേശം പെട്ടെന്ന് തിരുത്തപ്പെട്ടു. ചർച്ചാസംഘത്തെ തിരികെ വിളിച്ചതായും അരാഗ്ചിയുടെ പ്രസ്താവനകൾ ട്രംപിന് യുദ്ധത്തിന്റെ വിജയിയായി സ്വയം പ്രഖ്യാപിക്കാനും വിജയം ആഘോഷിക്കാനുമുള്ള ഏറ്റവും നല്ല അവസരം നൽകി എന്ന് ഇറാൻ ദേശീയ മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ, യുഎസ് നാവിക ഉപരോധം തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സായുധസേന പ്രഖ്യാപിച്ചു.


Source link

Back to top button