LATEST

‘പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോദ്ധ്യപ്പെടുത്തണം’; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോദ്ധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. തീർത്ഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കാരണം പമ്പ മലിനമാകുന്ന സാഹചര്യത്തെ തുടർന്നാണ് ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന് ജസ്റ്റിസുമാരായ എ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബഞ്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

‘ലോഡ് കണക്കിന് തുണികളാണ് പമ്പയിൽ നിന്നു ദിവസവും ശേഖരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. അവർ ഇതൊരു ആചാരമായിട്ടാണ് കാണുന്നത്. എന്നാൽ ഇങ്ങനെ ഒരാചാരമില്ലെന്ന് വ്യാപകമായി ബോധവൽക്കരണം നടത്തണം. ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പാ തീരത്ത് പ്രദർശിപ്പിക്കണം. ഇതിനുപുറമെ പമ്പ മലിനമാക്കരുതെന്നും നദിയിൽ തുണി ഉപേക്ഷിക്കരുതെന്നുമുള്ള ശബ്ദ സന്ദേശങ്ങൾ കെഎസ്ആർടിസി ബസുകളിലൂടെ പ്രചരിപ്പിക്കണം’- കോടതി വ്യക്തമാക്കി.

ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നദിയിൽ അടിഞ്ഞു കൂടുകയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇത് വെള്ളം മലിനമാക്കുന്നു. നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോർഡ് വലിയ തുകയ്ക്ക് ലേലത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും നദിയുടെ അടിത്തട്ടിൽ അടിയുന്ന തുണി ഇവർ ശേഖരിക്കുന്നില്ലെന്നാണ് വിവരം. വെള്ളത്തിനുമുകളിലൂടെ ഒഴുകി വരുന്ന തുണികൾ മാത്രമാണ് ശേഖരിക്കുന്നത്. സംഭരിക്കുന്ന തുണികൾ സ്നാനഘട്ടത്തിലെ പടിക്കെട്ടിൽ കൂട്ടിയിട്ടിരിക്കുന്നതുമൂലം ചെളിയും തുണിയുമടിഞ്ഞ് പടിക്കെട്ടുകൾ വൃത്തിഹീനമാവുകയും ചെയ്യുന്നുണ്ട്.


Source link

Related Articles

Leave a Reply

Back to top button