LATEST

ഇടിയേറ്റ് ബോണറ്റിലേക്ക് തെറിച്ചുവീണ പൊലീസുകാരനുമായി കാർ പാഞ്ഞു

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ എൻ.പി.സന്തോഷാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞു. സഡൻ ബ്രേക്കിട്ട് കാർ വെട്ടിച്ചതോടെ റോഡിലേയ്‌ക്ക് തെറിച്ചുവീണ് ദേഹമാകെ പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സ തേടി. ബലേനോ കാറുമായി കടന്ന യുവാക്കളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇന്നലെ പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിലായിരുന്നു സംഭവം.

ലഹരിവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചിയിൽ രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു. നോർത്ത് സ്റ്റേഷനിലെ എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സി.പി.ഒ മണികണ്ഠൻ എന്നിവർക്കൊപ്പം ഡ്രൈവറായ സന്തോഷും കലൂർ ശാസ്താ റോഡിൽ വാഹനപരിശോധന ഡ്യൂട്ടിയിലായിരുന്നു. എൽ.എഫ്.സി റോഡിന്റെ തെക്കുഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന വാഹനം നിറുത്താൻ ഇലക്ട്രിക് ലാമ്പ് ഉപയോഗിച്ച് ആവശ്യപ്പെട്ടു. വേഗം കുറച്ച് നിറുത്തുകയാണെന്ന് തോന്നിപ്പിച്ച ശേഷം കാർ അതിവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു.

പ്രമോദിനെയും പ്രദീപിനെയും ഇടിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറി. സന്തോഷ് കാറിന് മുന്നിൽപ്പെട്ടു. കാലുകളിൽ കാർ ഇടിച്ചതോടെ സന്തോഷ് ബോണറ്റിലേക്ക് വീണു. എ.സി.എസ് റോഡിലേയ്ക്കാണ് കാറുമായി യുവാക്കൾ കടന്നത്. രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പൊലീസുകാർ സന്തോഷിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിന് ചതവും കൈയ്ക്ക് മുറിവുമുണ്ട്. കൊലപാതകശ്രമം, അലക്ഷ്യമായി വാഹനമോടിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.


 അന്ന് ബിജുമോൻ, ഇന്ന് സന്തോഷ്

ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെ കണ്ണമാലി സ്റ്റേഷനിലെ സി.പി.ഒ ബിജുമോൻ അപകടത്തിൽപ്പെട്ട് രണ്ടുമാസം അടുക്കെയാണ് നോർത്ത് സ്റ്റേഷനിലെ സന്തോഷിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ജനുവരി ഒന്ന് പുലർച്ചെയാണ് ബിജുമോൻ അപകടത്തിൽപ്പെട്ടത്. കൈയുടെ അസ്ഥി ഒടിയുകയും മുഖത്ത് ഗുരുതര പരിക്കേൽക്കുകയും ചെയ്ത ബിജുമോൻ വിശ്രമത്തിലാണ്. ബൈക്ക് ഇടിച്ചിടുകയായിരുന്നു. ബൈക്കിൽ നിന്ന് വലിച്ച് താഴെയിടുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രതികളുടെ വാദം. ആലപ്പുഴക്കാരായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു.


Source link

Related Articles

Back to top button