സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുമായി ആലോചിക്കാതെ, അതൃപ്തി പരസ്യമാക്കി ജനാധിപത്യ കേരള കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമനയെ സി.പി.എം തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി ജനാധിപത്യ കേരള കോൺഗ്രസ്. പാർട്ടിയുമായി ആലോചിക്കാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് നേതൃത്വത്തെ പാർട്ടി അതൃപ്തി അറിയിച്ചു. അതേസമയം യോഗത്തിൽ ആന്റണി രാജു പങ്കെടുത്തില്ല.ജനാധിപത്യ കേരള കോൺഗ്രസിനാണ് തിരുവനന്തപുരം സീറ്റ് അനുവദിച്ചിരുന്നത്. തൊണ്ടിമുതൽ കേസിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് പകരം തിരുവനന്തപുരം സീറ്റിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ജനാധിപത്യ കേരള കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ആന്റണി രാജുവിന് പകരം മറ്റ് ചില പേരുകൾ മുന്നോട്ടു വച്ചെങ്കിലും സി.പി.എം നേതൃത്വം അംഗീകരിച്ചില്ല. തുടർന്നാണ് പൊതുസമ്മതനെ മത്സരിപ്പിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചത്. മറ്റിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയിട്ടും ഇവിടെ സ്ഥാനാർത്ഥിയെ തീരുമാനിക്കാനാകാത്തത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സുധീർ കരമനയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
Source link



