ലോകകപ്പ് ജയത്തിന് ശേഷം വീട്ടിൽ പോകാൻ വിമാനത്തിൽ ടിക്കറ്റില്ല, ദുബെ ഭാര്യയ്ക്കൊപ്പം വീട്ടിലെത്തിയത് ട്രെയിനിൽ

അഹമ്മദാബാദ്: ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ട്വന്റി20 ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് സഞ്ജു സാംസണടക്കം മിക്ക ഇന്ത്യൻ താരങ്ങളും മടങ്ങിയത് വിമാനത്തിലാണ്. എന്നാൽ അഹമ്മദാബാദിൽ നിന്ന് മുംബയിലെ വീട്ടിലേക്ക് പോകാൻ വിമാനത്തിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ സൂപ്പർതാരം ശിവം ദുബെ മടങ്ങിയത് ട്രെയിനിലാണ്. തനിക്കും ഭാര്യയ്ക്കുമായി അഹമ്മദാബാദിൽ നിന്ന് പുലർച്ചെ 5.10ന് മുംബയ്ക്ക് പോകുന്ന ട്രെയിനിലെ തേഡ് എസിടിക്കറ്റാണ് ദുബെ ബുക്ക് ചെയ്തത്.ഇന്ത്യയുടെ വിജയാഹ്ളാദത്തിനിടെ, തന്നെ ആരാധകർ തിരിച്ചറിയാതിരിക്കാൻ റെയിൽവെ സ്റ്റേഷന് സമീപം ഒരു കാറിൽ തങ്ങിയ ദുബെ പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് മാത്രമാണ് ട്രെയിനിൽ കയറിയത്. ‘ആരെങ്കിലും തിരിച്ചറിഞ്ഞാൽ എന്തുചെയ്യും?’ എന്ന് കുടുംബാംഗങ്ങൾ ചോദിച്ചു അതിനാൽ തിരിച്ചറിയാതിരിക്കാൻ ലോംഗ് സ്ലീവ് ടീഷർട്ടും മാസ്കും ഒരു തൊപ്പിയും ധരിച്ചാണ് ട്രെയിൻ യാത്രക്കെത്തിയത്. പുലർച്ചെ 5.10നുള്ള ട്രെയിനായതിനാൽ സ്റ്റേഷനിൽ അധികം യാത്രക്കാരും ഉണ്ടായിരുന്നില്ല.32കാരനായ ദുബെയെ സുരക്ഷിതമായി യാത്രയാക്കാൻ ഒരു പൊലീസ് ഓഫീസറും അനുഗമിച്ചിരുന്നു. ട്രെയിനിലും അധികം തിരക്കുണ്ടായിരുന്നില്ല. ട്രെയിനിൽ കയറിയ ഉടൻ അപ്പർബർത്തിൽ കയറി കിടക്കുകയാണ് താരം ചെയ്തത്. ‘യാത്രയിൽ ടോയ്ലറ്റ് ഉപയോഗിക്കാൻ ഞാൻ താഴെയിറങ്ങി. എന്നാൽ ഭാഗ്യത്തിന് എന്നെ ആരും തിരിച്ചറിഞ്ഞില്ല.യാത്ര സുഖകരമായിരുന്നു. ബോറിവെല്ലിയിൽ പകൽ വെളിച്ചത്തിൽ ഇറങ്ങിയാൽ എങ്ങനെയെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷെ ഭാഗ്യത്തിന് യാത്ര സ്മൂത്തായിരുന്നു.’ ശിവം ദുബെ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ഇടയ്ക്ക് ടിക്കറ്റ് ചെക്കർ പരിശോധനയ്ക്കെത്തിയപ്പോൾ ദുബെയുടെ ഭാര്യ അഞ്ജും ആണ് ടിക്കറ്റ് പരിശോധനയ്ക്ക് നൽകിയത്. യാത്രക്കാരനായ ശിവം ദുബെ ആരാണ് ക്രിക്കറ്റർ ആണോ എന്ന് ചോദിച്ച് ചെക്കർ പോയെന്ന് അഞ്ജും പറഞ്ഞു.
Source link



