‘റിയാൻ പരാഗ് രാജസ്ഥാനിൽ രാജാവിനെ പോലെയാണ്, എങ്ങനെ ക്യാപ്റ്റനായെന്ന് എല്ലാവർക്കുമറിയാം’ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ജയ്‌പൂർ: ദിവസങ്ങൾക്കകം തുടങ്ങുന്ന ഐപിഎൽ 2026 സീസണിൽ രാജസ്ഥാനെ നയിക്കുന്നത് യുവതാരം റിയാൻ പരാഗാണ്. 2017 മുതൽ രാജസ്ഥാനിലുള്ള പരാഗ് കഴിഞ്ഞവർഷം നായകൻ സഞ്ജു സാംസണ് പരിക്കേറ്റപ്പോൾ എട്ട് മത്സരങ്ങളിൽ നായകനായിരുന്നു. ഇതിനിടെ ഫ്രാഞ്ചൈസിയിലെ റിയാൻ പരാഗിന്റെ സ്ഥാനവും ക്യാപ്റ്റൻ പദവി ലഭിച്ചതും മുൻ ഇന്ത്യൻ താരം കൃഷ്‌ണമാചാരി ശ്രീകാന്ത് വലിയ വിമർശന വിധേയമാക്കുകയാണ്.24കാരനായ പരാഗിന് ഒരു രാജാവിനെപ്പോലെയുള്ള പരിഗണനയാണ് ഫ്രാഞ്ചൈസിയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ പരാഗിന്റെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ലെന്നും ജഡേജ, ധ്രുവ് ജുറേൽ, യശസ്വി ജെയ്‌സ്വാൾ എന്നിങ്ങനെ മികച്ച കളിക്കാരുണ്ടായിട്ടും പരാഗ് എങ്ങനെ ക്യാപ്റ്റനായി എന്നും ശ്രീകാന്ത് ചോദിക്കുന്നു. ‘പരാഗ് എങ്ങനെ ക്യാപ്റ്റനായെന്ന് എല്ലാവർക്കുമറിയാം. ആ ഫ്രാഞ്ചൈസിയിൽ പരാഗ് രാജാവിനെപ്പോലെയാണ്. കഴിഞ്ഞ സീസണിൽ പരാഗിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. എന്നാൽ അതിനുമുൻപുള്ള സീസണിൽ നന്നായി പരാഗ് കളിച്ചു. അത്ര ഭയങ്കരമായ കാര്യമൊന്നും പരാഗ് ചെയ്‌തിട്ടില്ല.’അതേസമയം രാജസ്ഥാൻ റോയൽസിന് കിരീടം നേടാനാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. പ്ളേ ഓഫിന് തന്നെ 50-50 സാദ്ധ്യതയെന്നാണ് ശ്രീകാന്തിന്റെ വാദം. ടോപ് ഓർഡറിലെ അഞ്ച് താരങ്ങളിൽ രണ്ടുപേർ നന്നായി കളിച്ചാൽ പോലും എതിരാളികളെ വിറപ്പിക്കാൻ രാജസ്ഥാനാകും. വൈഭവ് സൂര്യവംശിയും ജയ്‌സ്വാളും ചേർന്ന ഓപ്പണിംഗ് സഖ്യമാണ് ടീമിന്റെ വലിയ പ്ളസ് എന്നും ശ്രീകാന്ത് പറഞ്ഞു.
Source link



