രണ്ടാംഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റസുഹൃത്തിനെ കൊന്ന് പണം കവർന്ന യുവാവ് പിടിയിൽ

ബംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താൻ ഉറ്റസുഹൃത്തിന് കൊന്ന് പണം കവർന്ന യുവാവ് പിടിയിൽ. ചിക്കമംഗളൂരുവിലെ ബിരൂർ സ്വദേശി ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം.ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്ന് ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞിരുന്നു. പിന്നാലെ രണ്ടര ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ കയറ്റി ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഫെബ്രുവരി പത്തിന് വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് പുട്ടരാജുവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും ഷാഫിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയത്. കൊലപാതകം നടത്തിയതിനുശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോഡ്ജിൽവച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ ടിവി വാങ്ങാനായി 60,000 രൂപ ഭാര്യയ്ക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തി.
Source link



