test del 2
യു.എസ്. കരയുദ്ധത്തിനിറങ്ങിയാൽ ആരും തിരിച്ചുപോകില്ല – ഇറാൻ

ടെഹ്റാൻ: ഇറാനിൽ യു.എസ്. സൈന്യം കരയുദ്ധത്തിനിറങ്ങിയാൽ അധിനിവേശക്കാരിലൊരാൾപോലും ജീവനോടെ തിരികെ പോകില്ലെന്ന് സേനാമേധാവി മേജർ ജനറൽ അമീർ ഹതാമി പറഞ്ഞു. കരയുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു. ഇറാനെതിരേയുള്ള നടപടിക്കായി 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും യു.എസ്. പുതുതായി മേഖലയിൽ വിന്യസിച്ചിരുന്നു.അതിനിടെ, നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഈ ചരക്കിടനാഴി പിടിച്ചെടുത്ത് സംരക്ഷിക്കാനുള്ള ധൈര്യം കാണിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യു.എസിന് ഹോർമുസ് ആവശ്യമില്ലെന്നും കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങളിൽ ചൈനയും ജപ്പാനും ദക്ഷിണകൊറിയയും പങ്കാളികളാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാറ്റോ സഖ്യകഷികളുമായി ഭിന്നതനിലനിൽക്കുന്ന സാഹചര്യത്തിലാണിത്. എണ്ണയുൾപ്പെടെയുള്ള ഇറാന്റെ വലിയ പ്രകൃതിവിഭവസമ്പത്ത് പിടിച്ചെടുക്കാനല്ല, സഖ്യകഷികളെ സഹായിക്കാനാണ് യു.എസ്. യുദ്ധത്തിനിറങ്ങിയത്. വേണ്ടത്ര എണ്ണ-വാതക ശേഖരം അമേരിക്കയ്ക്കുണ്ടെന്നും സൗദിയും റഷ്യയും ചേർന്നുത്പാദിക്കുന്നതിലും കൂടുതലാണതെന്നും ട്രംപ് അവകാശപ്പെട്ടു.ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ., കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ പശ്ചിമേഷ്യയിലെ സഖ്യകക്ഷികളെ വേദനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.ഭീകരവാദത്തിന്റെ ഏറ്റവും വലിയ സ്പോൺസർമാരായ ഇറാനെ 47 വർഷമായി കൈകാര്യംചെയ്യാൻ മുതിരാത്തതിൽ മുൻ യു.എസ്. സർക്കാരുകളെയും ട്രംപ് പഴിച്ചു. ഇറാനുമായുള്ള ആണവനിർവ്യാപന ഉടമ്പടിയിൽനിന്ന് പിന്മാറിയതുൾപ്പെടെ തന്റെ ഇടപെടലില്ലായിരുന്നെങ്കിൽ പശ്ചിമേഷ്യയോ ഇസ്രയേലോ ഇന്നുള്ളതുപോലെ ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു.
Source link


