LATEST

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കിടപ്പുരോഗിയുടെ വീട്ടിലേക്ക് ഇനി മലിനജലം ഒഴുകിയെത്തില്ല


തിരുവനന്തപുരം : പാറശാല ഐങ്കാമത്ത് കനാലില്‍ നിന്നുള്ള മലിനജലം കുത്തിയൊലിച്ചെത്തുന്നതു കാരണം കിടപ്പുരോഗിയുടെ കുടംബം ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം മുടക്കി പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് വേണ്ടി ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. മണ്ണ് കയറി മൂടിയ നിലയിലുള്ള കനാലില്‍ നിന്നുളള ഒഴുക്കാണ് ശരീരം തളര്‍ന്ന ഭിന്നശേഷിക്കാരനായ മണ്‍വിളക്കുഴി വീട്ടില്‍ പുഷ്പരാജിന്റെ വീട്ടിലും സമീപത്തെ മറ്റു വീടുകളിലുമെത്തുന്നതെന്ന് ഡപ്യൂട്ടി കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. കനാലിന്റെ മിക്ക ഭാഗങ്ങളും പ്രദേശവാസികള്‍ അവരുടെ വീടുകളില്‍ കയറാന്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്.കനാലിന്റെ അപ് സ്ട്രീമില്‍ ജലം ഒഴുക്കിവിടാന്‍ സ്ഥാപിച്ചിട്ടുള്ള കട്ട് ആന്റ് കവറിലൂടെ (റോഡിന് കുറുകെയുള്ള) വെള്ളം സമീപത്തെതോട്ടിലെത്തിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്റ്റ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്. പാറശാല ഗ്രാമപഞ്ചായത്തില്‍ ഇതിനാവശ്യമായ ഫണ്ട് ലഭ്യമല്ല. വിഷയം ഒരു പ്രത്യേക കേസായി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംസ്ഥാന ദുരന്ത ലഘൂകരണ നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും. ഇതിന് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണ്. സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ട പ്രോജക്റ്റ് തയ്യാറാക്കാന്‍ നെയ്യാര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Source link

Related Articles

Back to top button