പ്രവാസികൾക്ക് ആശ്വാസം ; കൂറ്റൻ കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പിന്റെ ചാർട്ടേഡ് കാർഗോ സർവീസുകൾ. കുവൈറ്റ് എയർവേയ്സിന്റെ കാർഗോ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 36 ടൺ പഴംപച്ചകറികളുമായി ഇന്ന് രാവിലെ 10.45ന് മടങ്ങി, ഇന്നലെ രാത്രിയാണ് വിമാനം എത്തിയത്. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോത്പന്നങ്ങൾ അബുദാബിയിൽ എത്തിച്ചതിന് പുറമേയാണ് മറ്റൊരു വിമാനം കൂടി പുറപ്പെട്ടത്.ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കാനാണ് ഗൾഫിലേക്കുള്ള കയറ്റുമതി. അബുദാബി ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങളിലാണ് ഭക്ഷ്യോത്പന്നങ്ങൾ കയറ്റി അയക്കുന്നത്.പ്രാദേശിക കാർഷിക വിപണികൾക്കും ഈ നീക്കം കരുത്തു പകരുമെന്നാണ് വിലയിരുത്തൽ വരുംദിവസങ്ങളിലും കൂടുതൽ കാർഗോ വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കാനാണ് ലുലുവിന്റെ തീരുമാനം. ഡൽഹി, ബംഗളുരു, മുബയ് എന്നിവിടങ്ങളിൽ നിന്നും ഗൾഫിലേക്ക് ലുലു സാധനങ്ങൾ എത്തിക്കുന്നുണ്ട്.
Source link



