‘പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളി, പോയാൽ തീർന്നു’; എം എം മണി

ഇടുക്കി: മുൻ മന്ത്രി ജി സുധാകരന്റെ പാർട്ടി വിടാനുള്ള തീരുമാനത്തോട് പ്രതികരിച്ച് എം എം മണി എംഎൽഎ. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയല്ലെന്ന് മണി പറഞ്ഞു. പിതാവിനെയടക്കം വിളിച്ച് അസഭ്യംപറയുന്ന സംസ്കാരം സിപിഎമ്മിനില്ലെന്നും സുധാകരൻ മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും മണി വ്യക്തമാക്കി. ഇതിന് മുൻപും പലരും പാർട്ടിവിട്ടുപോയിട്ടുണ്ടെങ്കിലും പ്രസ്ഥാനം എന്നും കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’എം എം മണി ഈ പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളി. ഇതിൽ നിന്ന് പോയാൽ തീർന്നു. ഞാനിപ്പോൾ പാർട്ടിവിടാൻ തീരുമാനിച്ചാൽ എന്നെ അനുനയിപ്പിക്കാൻ ആർക്കും കഴിയില്ല. പോട്ടെ എന്നേ പാർട്ടി വയ്ക്കൂ’- മണി പറഞ്ഞു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ജി സുധാകരൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പാർട്ടി പരിപാടിയും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Source link



