നാടിനോട് പ്രതിബദ്ധതയുണ്ടായാൽ അതിദാരിദ്ര്യം ഇല്ലാതാകും; മുഖ്യമന്ത്രി

പള്ളിവാസൽ (ഇടുക്കി): ആര് ഭരിച്ചാലും ഒരു പോലെയല്ലെന്നും നാടിനോടും കോർപ്പറേറ്റുകളോടും പ്രതിബന്ധതയുള്ളവർ തമ്മിൽ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെയും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. നാടിനോട് പ്രതിബദ്ധതയുണ്ടായാൽ അതിദാരിദ്ര്യം ഇല്ലാതാകും. ഈ സർക്കാരിന് പദ്ധതി മുടക്കുന്നവരോടല്ല, നാടിനോടാണ് പ്രതിബദ്ധതയെന്നതിന് ഉദാഹരണമാണ് വൈദ്യുതി പ്രസരണരംഗത്തെ പ്രധാന ലൈനായ ഇടമൺ-കൊച്ചി പവർ ഹൈവേ. മുടങ്ങിക്കിടന്ന പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ അക്കാലത്തെ സർക്കാരിനോട് പലവട്ടം പറഞ്ഞ് മടുത്ത് പവർ ഗ്രിഡ് കോർപ്പറേഷൻ കേരളം വിട്ടുപോയിരുന്നു. ഒരു പ്രബല ശക്തിയായിരുന്നു തടസം. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ പവർ ഗ്രിഡ് കോർപ്പറേഷനെ വിളിച്ച് വരുത്തി പണിപുനരാരംഭിക്കാൻ നിർദ്ദേശിച്ചു. തടസം നിന്ന പ്രബലർ വീണ്ടുമെത്തി. ഇത് പുതിയ സർക്കാരാണെണെന്ന് അവർ തിരിച്ചറിഞ്ഞില്ല. നാടിന്റെ ആവശ്യം അവരോട് അഭ്യർത്ഥിച്ചു. പവർഗ്രിഡ് കോർപ്പറേഷനെ വരെ നാട് കടത്തിയ അവർ ചെവിക്കൊണ്ടില്ല. സർക്കാർ അതൊന്നും കാര്യമാക്കാതെ പദ്ധതി പൂർത്തീകരിച്ചു. ഇപ്പോൾ ആ ലൈനിലൂടെ നല്ലപോലെ വൈദ്യുതി പ്രവഹിക്കുന്നു. 30വർഷം മുമ്പ് കേരളത്തിൽ 4.5 മണിക്കൂർ ലോഡ് ഷെഡിംഗായിരുന്നു. 95 ശതമാനമായിരുന്നു പവർകട്ട്. വീടുകളിൽ ബൾബ് തെളിയുന്നുണ്ടോയെന്ന് ചൂട്ട് കത്തിച്ച് നോക്കണം. എന്നാൽ 1996ലെ നായനാർ മന്ത്രിസഭയിൽ താൻ വൈദ്യുതി മന്ത്രിയായിരിക്കെ ഇത് യാഥാർത്ഥ്യമാക്കി. ആദ്യം പവർകട്ടും പിന്നീട് ലോഡ് ഷെഡിംഗും ഇല്ലാതാക്കി. പിന്നീട് പലപ്പോഴും ലോഡ് ഷെഡിംഗ് തുടർന്നു. ഭരണ തുടർച്ച ഇല്ലാത്തതാണ് ഇതിന് കാരണം. സമ്പൂർണ വൈദ്യുതീകരണവും ഉദാഹരണമാണ്. 2006ലെ എൽ.ഡി.എഫ് സർക്കാർ തുടങ്ങിവച്ച സമ്പൂർണ വൈദ്യുതീകരണം 2011ലെ യു.ഡി.എഫ് സർക്കാർ വന്നപ്പോൾ മുടങ്ങി. പിന്നീട് 2016ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Source link



