ജി സുധാകരന് ‘കെെ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയെ നിർത്തില്ല

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. പകരം സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. എച്ച് സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. പാർട്ടിയിലെ ചിലരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരവും വിഷമകരവുമായ പെരുമാറ്റമാണ് മത്സരമെന്ന തീരുമാനത്തിലേക്ക് സുധാകരനെ എത്തിച്ചത്.സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം ജി സുധാകരൻ ഇന്നലെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വിശദീകരണ യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലാണിത്. അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങിയത്.സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ 1200 പേർ ഉണ്ടായിരുന്നു. എന്നാൽ അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിലെ പാർട്ടി അംഗങ്ങളിൽ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങൾ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ. ജില്ലാ സെക്രട്ടറി ആർ. നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ.എസ്.യുക്കാരനായിരുന്നു. ഡിഗ്രിക്ക് വന്നപ്പോഴാണ് എസ്എഫ്ഐ ആയത്. ആ നാസറാണ് തന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സുധാകരൻ പോസ്റ്റിലൂടെ പരിഹസിച്ചു.
Source link



