ചൈനയെക്കാൾ മുന്നിലെത്തും ഒരു വിദേശ രാജ്യത്തെയും ആശ്രയിക്കേണ്ട, 1800 കോടിയുടെ വമ്പൻ പദ്ധതിയുമായി കളംപിടിക്കാൻ മോദി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും കയറ്റുമതിയിലും നിർണായക ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. ചൈനയും റഷ്യയുമടക്കം ഡ്രോൺ നിർമ്മാണത്തിൽ ഇന്ത്യ ആശ്രയിക്കുന്ന വിദേശരാജ്യങ്ങളുടെ സ്വാധീനം കുറയ്ക്കാനാണ് 1800 കോടി രൂപയുടെ ഡ്രോൺ പദ്ധതി കേന്ദ്രം കൊണ്ടുവരുന്നത്. ഡ്രോണുകളുടെ നിർണായകമായ ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിന് സാദ്ധ്യതകൾ തേടുന്നതിനാണ് വൻ പദ്ധതിയൊരുങ്ങുന്നത്. ഡ്രോൺ വികസനത്തിനും ഗവേഷണത്തിനും പിന്തുണയ്ക്കായി 600 കോടി രൂപയും നിർമ്മാണം, എയർഫ്രെയ്മുകൾ, മോട്ടറുകൾ എന്നീ ഭാഗങ്ങളുടെ നിർമ്മാണം, വിൽപന എന്നിവയ്ക്കും 1200 കോടി രൂപ എന്നിങ്ങനെയാണ് നീക്കി വയ്ക്കുക. 2030ഓടെ ഡ്രോൺ നിർമ്മാണത്തിലും അവയുടെ സർവീസിലും ലോകശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ഇപ്പോൾ 4500 കോടിരൂപയുടെ മൂല്യമാണ് ഇന്ത്യൻ ഡ്രോൺ വിപണിക്കുള്ളത്. ഇത് വരുന്ന രണ്ട് വർഷംകൊണ്ട് 1.66 ലക്ഷം കോടിയായി ഉയർത്താനാണ് ശ്രമം. ഇതിനായി അദാനി ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ന്യൂ സ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ്, ഐഡിയഫോർജ് എന്നിങ്ങനെ വമ്പൻമർ ഇതിനായി മുൻപന്തിയിലുണ്ട്. എന്നാൽ വലിയ കമ്പനികൾക്ക് മാത്രം സർക്കാരിന്റെ സഹായം ലഭിക്കുന്നത് ഈ മേഖലയിൽ വളർച്ചയുണ്ടാകാൻ സഹായിക്കില്ല എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.നിലവിൽ ചെറുകിട ഡ്രോൺ നിർമ്മാണ കമ്പനികൾ അതിന്റെ ഘടകങ്ങൾ പകുതിയിലേറെയും ചൈനയിൽ നിന്നാണ് വരുത്തുന്നത്. ഇത് രാജ്യസുരക്ഷയ്ക്ക് എന്നപോലെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ദോഷമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളിൽ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം, ഇതിനായി ഡ്രോണിന്റെ വിവിധ ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കണം.
Source link



