test del 3

കാരവാനിൽ സിസിടിവികളില്ല; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും


കൊച്ചി∙ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേകാന്വേഷണ സംഘം. ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് വിവരം. അതിനിടെ, രഞ്‍‍ജിത്ത് അറസ്റ്റിലാകുന്നതിനു മുമ്പ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമയും നടനുമായ ബോബി കുര്യൻ, ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ, രഞ്ജിത്തിന്റെ മറ്റൊരു സഹായി എന്നിവരെ ചോദ്യം ചെയ്യും. രഞ്ജിത്ത് അറസ്റ്റിലാകുന്ന സമയത്ത് വാഹനത്തിൽ കൂടെയുണ്ടായിരുന്നവരാണ് ഇവർ.നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയിൽ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും ശനിയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്ന് വാദിക്കാനും കസ്റ്റഡിയിൽ കിട്ടാനും ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ളവരുടെ മൊഴി സഹായകമാകും എന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെക്കൊണ്ട് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതിനാൽ കസ്റ്റഡി അപേക്ഷ നൽകുമ്പോൾ കോടതി പൊതുവെ അനുവദിക്കാറാണ് പതിവ്. ഒരു ദിവസം കസ്റ്റഡിയിൽ വിട്ടാൽ പോലും തിങ്കളാഴ്ച വരെ രഞ്ജിത്ത് ജയിലിൽ കഴിയേണ്ടി വരും. അന്ന് ജാമ്യം ലഭിച്ചാൽ മാത്രമാണ് പുറത്തിറങ്ങാൻ കഴിയുക.


Source link

Back to top button