കളമശേരിയിൽ നടന്നത് മാനഭംഗശ്രമം; പ്രതി കെ.എസ്.ഇ.ബി കരാർ തൊഴിലാളി

കളമശേരി: എച്ച്.എം.ടി കവലയിലെ റെയിൽവേ ക്രോസ് റോഡിൽ ഈ മാസം 15ന് യുവതിക്ക് നേരെയുണ്ടായത് മാനഭംഗശ്രമം. പാലക്കാട് അഗളിയിൽ നിന്ന് അറസ്റ്റിലായ അക്രമിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെരുമ്പാവൂരിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തനിക്ക് നേരെ പീഡനശ്രമം നടന്നതായി യുവതി മൊഴി നൽകിയിരുന്നു. രാത്രി 8.15ന് 23കാരി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. യുവതിയുടെ മുഖം തുണി കൊണ്ട് മൂടിയ ശേഷം മേൽപ്പാലത്തിന്റെ തൂണിൽ തല ശക്തമായി ഇടിപ്പിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മുക്കാൽ പവന്റെ മാലയും ഒരു കമ്മലും മൊബൈൽ ഫോണുമായാണ് പ്രതി കടന്നത്.യുവതി ശക്തമായി ചെറുത്തതിനെ തുടർന്നാണ് പീഡനശ്രമം പരാജയപ്പെട്ടതെന്ന് പ്രതി സമ്മതിച്ചു. സംഭവ ദിവസം കവർച്ചാശ്രമത്തിനും പരിക്കേൽപ്പിച്ചതിനുമാണ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുത്തതോടെ സ്ത്വീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനുമുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തിരുന്നു.
Source link
