ഓഹരി നിക്ഷേപകർക്ക് പരീക്ഷണ കാലം

യുദ്ധ തീവ്രതയിൽ വിപണി മൂക്കുകുത്തുന്നു കൊച്ചി: ഇറാൻ യുദ്ധം അതിവേഗം വ്യാപിക്കുന്നതിനാൽ രാജ്യത്തെ ഓഹരി നിക്ഷേപകരുടെ ആത്മവിശ്വാസം ചോരുന്നു. ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം കടുപ്പിക്കുന്നതും ഇസ്രയേൽ, യു.എസ് സേനകളുടെ സംയുക്ത സൈനിക നീക്കവും ലോകത്തിലെ ഇന്ധന വിപണി കലുഷിതമാക്കുന്നതാണ് പ്രധാന ആശങ്ക. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ ക്രൂഡോയിൽ വില ബാരലിന് 93.8 ഡോളർ വരെ ഉയർന്നിരുന്നു. യു.എ.ഇയും കുവൈത്തും ഇറാഖും ഖത്തറുമടക്കമുള്ള രാജ്യങ്ങൾ ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനം ഗണ്യമായി കുറച്ചിരുന്നു. ഇതോടെ ആഗോള തലത്തിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് വിലയിരുത്തുന്നു.ഇന്ന് ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ തുടർന്നേക്കും. ഇന്ധന അനിശ്ചിതത്വം കമ്പനികളുടെ വിറ്റുവരവിനെയും ലാഭക്ഷമതയെയും പ്രതികൂലമായി ബാധിക്കും. യുദ്ധം തുടങ്ങിയതിന് ശേഷം ഒരു ദിവസമൊഴികെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ കനത്ത നഷ്ടമാണ് നേരിട്ടത്.
Source link



