test del 2

‘ഏകപക്ഷീയം, നീതിരഹിതം’; അമേരിക്കയുടെ സമാധാനപദ്ധതി തള്ളി ഇറാൻ, അവർ ചർച്ചയ്ക്ക് കെഞ്ചുകയാണെന്ന് ട്രംപ്


ടെഹ്റാൻ: അമേരിക്ക സമർപ്പിച്ച ഏറ്റവും പുതിയ സമാധാന കരാർ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളി. ഈ നിർദ്ദേശം ഏകപക്ഷീയവും നീതിരഹിതവുമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുള്ളതാണെന്ന് കുറ്റപ്പെടുത്തി. പാകിസ്താൻ വഴി കൈമാറിയ ഈ നിർദ്ദേശങ്ങൾ ബുധനാഴ്ച രാത്രി ഇറാൻ വിശദമായി പരിശോധിച്ചുവെങ്കിലും മുന്നോട്ട് പോകാനാവശ്യമായ അടിസ്ഥാന വ്യവസ്ഥകൾ ഇതിലില്ലെന്നാണ് നിലപാട്.ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള അവ്യക്തമായ പദ്ധതിക്ക് പകരമായി ഇറാന്റെ പ്രതിരോധ ശേഷി അടിയറവ് വെക്കാനാണ് ഈ നിർദ്ദേശം ആവശ്യപ്പെടുന്നതെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്ക യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാൽ മാത്രമേ ഇനി ചർച്ചകളിൽ പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ ഔദ്യോഗികമായ ചർച്ചകൾക്ക് യാതൊരുവിധ ക്രമീകരണങ്ങളും നടന്നിട്ടില്ലെന്നും ഇറാൻ ആവർത്തിച്ചു.അതേസമയം, നയതന്ത്രത്തിന്റെ വാതിലുകൾ ഇറാൻ പൂർണ്ണമായും അടച്ചിട്ടില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. തുർക്കിയും പാകിസ്താനും ചേർന്ന് അമേരിക്കയ്ക്കും ഇറാനും ഇടയിൽ ഒരു പൊതുവായ ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അമേരിക്കയിൽ യാഥാർത്ഥ്യബോധം ഉടലെടുക്കുകയാണെങ്കിൽ മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താൻ സാധിക്കുമെന്ന് ഇറാൻ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഈ ഘട്ടത്തിൽ ചർച്ചകൾക്കായുള്ള പ്ലാനുകൾക്കൊന്നും പ്രായോഗികതയില്ലെന്നാണ് ഇറാൻ വിലയിരുത്തുന്നത്.ഇറാന്റെ ഈ കടുത്ത നിലപാടിന് വിരുദ്ധമായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ ഒരു കരാറിനായി തന്റെ അടുക്കൽ കെഞ്ചുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ കടുത്ത സമ്മർദ്ദത്തിലാണെന്നും ചർച്ചകൾക്ക് അവർ തയ്യാറല്ലെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.


Source link

Back to top button