എഫ്സിആർഎ ഭേദഗതി: ന്യൂനപക്ഷങ്ങൾക്കിടയിലും മത സ്ഥാപനങ്ങൾക്കിടയിലും ആശങ്ക, കേന്ദ്രം പിന്തിരിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) പുതിയ ഭേദഗതി വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിലും മതസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിയമ ഭേദഗതിയുമായി മുന്നോട്ടു പോകുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമ പ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ അല്ലെങ്കിൽ കാലാവധിക്കുള്ളിൽ പുതുക്കൽ ലഭ്യമാകാതെയായാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ . ഇതോടെ സ്ഥാപനങ്ങളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിക്ക് കൈവശപ്പെടുത്താമെന്ന വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുതാത്പര്യത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ പരിഹരിക്കാൻ നിലവിലെ നിയമം തന്നെ പര്യാപ്തമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങൾക്കും മറ്റുമെതിരെ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരം കരിനിയമങ്ങൾ കൊണ്ടുവരുന്നത് ഗൗരവകരമായ സാഹര്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
Source link


