test del 2

ഇറാനെതിരായ ആക്രമണ മുന്നറിയിപ്പ്: സമയപരിധി നീട്ടണമെന്ന് ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി


ഇസ്ലാമാബാദ്: ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിർണായകമായ ഫലമുണ്ടാകാൻ സാധ്യതയുണ്ടെന്നും സമൂഹമാധ്യമമായ എക്സിലൂടെ ഷെഹ്ബാസ് ഷരീഫ് അവകാശപ്പെട്ടു.‘നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കാനായി നിശ്ചയിച്ചിട്ടുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിക്കുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് ഇറാനിലെ സഹോദരങ്ങളോട് പാകിസ്താൻ ആവശ്യപ്പെടുന്നു’.- ഷെഹ്ബാസ് ഷരീഫ് എക്സിൽ കുറിച്ചു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി തുറന്നുനൽകിയില്ലെങ്കിൽ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കുമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. മുന്നറിയിപ്പുകൾ അവഗണിച്ചാൽ ഒരു സമ്പൂർണ്ണ സംസ്കാരം തന്നെ ഇല്ലാതാകുമെന്നും  ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.ഇതിനിടെ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളിയിരുന്നു. യുദ്ധത്തിൽ ജീവത്യാഗംചെയ്യാൻ താനുൾപ്പെടെ 1.4 കോടി ഇറാൻകാർ സന്നദ്ധരാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. ട്രംപ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്ന ഊർജനിലയങ്ങൾക്കുചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ എല്ലാ യുവാക്കളോടും കായികതാരങ്ങളോടും കലാപ്രവർത്തകരോടും വിദ്യാർഥികളോടും അധ്യാപകരോടും ഇറാൻ ആഹ്വാനംചെയ്തു.


Source link

Back to top button