test del 2

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ, 2019-ന് ശേഷം ഇതാദ്യം; ഏപ്രിൽ നാലിന് കപ്പൽ ഗുജറാത്ത് തുറമുഖത്ത്


ന്യൂഡൽഹി: ഏഴുവർഷത്തിനുശേഷം ഇതാദ്യമായി ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണവരുന്നു. ആഫ്രിക്കൻ രാജ്യമായ എസ്‌വാതിനിയുടെ പതാകയുള്ള എണ്ണക്കപ്പലിലാണ് ഇറാനിൽനിന്ന് ആറുലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇറാനിൽനിന്ന് യാത്രതിരിച്ച എണ്ണക്കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.2019-ന് ശേഷം ഇതാദ്യമായാണ് ഇറാനിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എണ്ണയെത്തിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. യുഎസ് ഇറാനെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങളെത്തുടർന്നാണ് ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയത്‌. എന്നാൽ, നിലവിൽ രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഇന്ത്യ, ഇറാനെതിരേ യുഎസും ഇസ്രയേലും യുദ്ധം തുടരുന്ന സാഹചര്യത്തിലും അവിടെനിന്ന് എണ്ണ കൊണ്ടുവരുന്നു എന്നതും ശ്രദ്ധേയമാണ്.ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചത് ഇന്ത്യയെയും ബാധിച്ചിരുന്നു. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യയിലേക്കുള്ള പത്തോളം വിദേശ എണ്ണക്കപ്പലുകളും 18 ഇന്ത്യൻ കപ്പലുകളും കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. ഇതിനിടെ, ഇന്ത്യയടക്കമുള്ള അഞ്ച് സൗഹൃദരാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്ന് നേരത്തേ ഇറാൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള എൽപിജി കപ്പലുകളടക്കം ഹോർമുസ് കടന്നിരുന്നു.2015-ലെ ആണവകരാറിൽനിന്ന് പിന്മാറിയതിന് പിന്നാലെയാണ് അമേരിക്ക ഇറാനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇറാനിയൻ എണ്ണ ഉപേക്ഷിക്കാൻ നിർബന്ധിതരായി. നേരത്തേ ഇറാനിൽനിന്നുള്ള എണ്ണയെയാണ് ഇന്ത്യ കാര്യമായി ആശ്രയിച്ചിരുന്നത്. ഭൂമിശാസ്ത്രപരമായ ഘടകങ്ങളും അനുയോജ്യമായ ഗ്രേഡിലുള്ള എണ്ണ ലഭിക്കുന്നതും ഇറാനിൽനിന്നുള്ള ഇറക്കുമതി വർധിക്കാൻ കാരണമായി. 2018-2019 വർഷത്തിൽ മാത്രം ഏകദേശം 23-24 മില്യൺ ടൺ ഇറാനിയൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതിചെയ്തിരുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 10-12 ശതമാനമായിരുന്നു ഇത്. എന്നാൽ, 2019-20 വർഷത്തിൽ ഇത് പൂജ്യംശതമാനത്തിലെത്തി. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതോടെ സൗദി അറേബ്യ, ഇറാഖ്, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ കൂടുതലായും എണ്ണ വാങ്ങിയിരുന്നത്. 2022-ൽ യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യ എണ്ണവിലയിൽ ഇളവ് നൽകിയപ്പോൾ ഇന്ത്യ റഷ്യയിൽനിന്നും വൻതോതിൽ എണ്ണ വാങ്ങിയിരുന്നു.


Source link

Back to top button