ഇരുചക്ര വാഹനാപകടത്തിൽ മരിച്ച പലരും അപകട സമയത്ത് ചെയ്ത തെറ്റ്, തിരുത്താൻ പൊലീസ്

കൊച്ചി: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു.1,13,011 ഇരുചക്ര വാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ സേഫ് റൈഡ്’ എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.
Source link
