LATEST

ആർ എസ് എസിനും റോയ്ക്കും ഉപരോധമേർപ്പെടുത്തണം; റിപ്പോർട്ട് മുന്നോട്ടുവച്ച് യു എസ്, ഇന്ത്യയുടെ നിലപാട് ഇങ്ങനെ


ന്യൂഡൽഹി: ഇന്ത്യൻ രഹസ്വാന്വേഷണ ഏജൻസിയായ റോയ്ക്കും ആർ എസ് എസിനും ഉപരോധം ഏർപ്പെടുത്തണമെന്ന യു എസ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ പക്ഷപാതപപരമായതിനാൽ ഇന്ത്യ തള്ളുന്നു എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മതസ്വാതന്ത്ര്യം തടസപ്പെടുത്തുന്നു എന്നാരോപിച്ച് പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി ഇന്ത്യയെ കണക്കാക്കണമെന്നും ആയുധ വില്പനയെയും വ്യാപാര നയങ്ങളെയും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തണമെന്നുമാണ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.ഇത്തരം വിലയിരുത്തലുകൾ കമ്മിഷന്റെ വിശ്വാസ്യതയെ തകർക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനുനേരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരെയും ഭീഷണിപ്പെടുത്തിലിനെതിരെയുമാണ് യു എസ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പ്രധാന്യം നൽകേണ്ടതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്ത്യയിലെ മതസ്വാതന്ത്ര്യം തകർച്ചയുടെ വക്കിലാണ്, മതപരിവർത്തനം തടയാനുള്ള നിയമത്തിൽ ജയിൽശിക്ഷകൂടി ഉൾപ്പെടുത്തി കൂടുതൽ ശക്തിപ്പെടുത്താൻ നീക്കം നടക്കുന്നു, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് വർഗീയ സംഘർഷം നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് നിരീക്ഷണങ്ങളായി റിപ്പോർട്ടിലുള്ളത്. മതന്യൂനപക്ഷങ്ങൾക്കും അമേരിക്കൻ പൗരന്മാർക്കും നേരെ ഇന്ത്യയിൽ പീഡനവും ആക്രമണവും അങ്ങേറുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള ആയുധവില്പന നിറുത്തിവയ്ക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.


Source link

Related Articles

Back to top button