ആ പ്രതിഭാസത്തിൽ മാറ്റംവന്നു, കൊടുംവിഷമുള്ള പാമ്പുകൾ ജനവാസമേഖലയിലേക്ക്: ജാഗ്രതയില്ലെങ്കിൽ

കൊല്ലം: ചൂട് കൂടിയതിനപ്പുറം മുട്ടയിടാനും പ്രസവിക്കാനുമായി വിഷപ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്തുന്നു. കഴിഞ്ഞദിവസം ഉമയനല്ലൂരിലെ വീട്ടിൽ നിന്ന് മൂർഖനെയും പരവൂർ നിന്ന് ശംഖുവരയനെയും വനംവകുപ്പ് റെസ്ക്യൂ ടീം പിടികൂടിയിരുന്നു.
വേനൽ അവധിക്കാലമായതിനാൽ കുട്ടികൾ വീട്ടുമുറ്റങ്ങളിൽ കളിക്കുമ്പോൾ കൂടുതൽ കരുതൽ വേണം. കാലാവസ്ഥാ മാറ്റം പാമ്പുകളെ ബാധിച്ചിട്ടുണ്ടെന്നാണ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. സാധാരണ ഒക്ടോബർ -നവംബർ മാസത്തിലാണ് ഇണചേരുന്നത്. ഫെബ്രുവരിയിൽ മുട്ടയിടും. എന്നാലിപ്പോൾ അതിലും മാറ്റം വന്നു. നിലവിൽ ഫെബ്രുവരി വരെ പാമ്പുകൾ ഇണചേരാറുണ്ട്. ഏപ്രിലിൽ മുട്ട വിരിയാനോ പ്രസവിക്കാനോ സാദ്ധ്യത കൂടുതലാണ്.
വിറകുപുരകൾ, അടുക്കി വച്ചിരിക്കുന്ന ഓട് അല്ലെങ്കിൽ കല്ലുകൾ, തുണി, ചവറുകൾ കൂട്ടിയിട്ടിരിക്കുന്നിടങ്ങളായിരിക്കും ഇവ തിരഞ്ഞെടുക്കുക. സന്ധ്യാസമയത്തും രാത്രിയിലും പുലർച്ചെയുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ചിലനേരങ്ങളിൽ സൂര്യപ്രകാശം ഏൽക്കാനും പാമ്പുകൾ പുറത്തിറങ്ങാറുണ്ടെന്നാണ് റെസ്ക്യൂ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വനംവകുപ്പിന്റെ സർപ്പ വോളണ്ടിയർമാരുടെ ഇടപെടലാണ് ഇതിന് തുണയായത്.
സർപ്പ കൂട്ടിലാക്കും
പാമ്പുകടിയേറ്റുള്ള മരണം തടയാൻ വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പിന്റെ സഹായത്തോടെ ഈ വർഷം ഇതുവരെ 132 വിഷപ്പാമ്പുകളെയാണ് ജില്ലയിൽ പിടികൂടിയത്. സർട്ടിഫിക്കേഷൻ ലഭിച്ച റെസ്ക്യൂവർമാരുടെ വിവരങ്ങളും ഏകോപനവും ആപ്പിലൂടെ ലഭ്യമാണ്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോണിലൂടെയും ആപ്പിലൂടെയും ലഭിക്കുന്ന എല്ലാ കോളുകളിലും ഇടപെടലുണ്ടാകും. വനംവകുപ്പിന്റെ അംഗീകാരമുള്ള 47 റെസ്ക്യൂവർമാരാണ് ജില്ലയിലുള്ളത്.
ഈ വർഷം പിടികൂടിയത് 132 പാമ്പുകൾ
വേണം വൃത്തി
വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം
വാതിലുകൾ, ജന്നാലകൾ എന്നിവയ്ക്ക് സമീപം വിറക് ഇടരുത്
ചെരുപ്പ്, ഷൂസ്, ഹെൽമറ്റ് എന്നിവ ധരിക്കും മുമ്പ് പരിശോധിക്കണം
സാധനങ്ങൾ കൂട്ടിയിടരുത്
വിളിക്കേണ്ട നമ്പരുകൾ
റെസ്ക്യൂ ടീം: 8547812499
സർപ്പ ജില്ലാ കോ ഓർഡിനേറ്റർ: 8547603705
ജില്ലാ ഫെസിലിറ്റേറ്റർ: 9947467006, 9495086150
ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ
അച്ചൻകോവിൽ-9188407512
പുനലൂർ-9188407514
തെന്മല-9188407516
മൂർഖൻ, അണലി, ശംഖുവരയൻ എന്നിവയെയാണ് ജില്ലയിൽ നിന്ന് പിടികൂടുന്നത്. മുട്ടവിരിയുന്ന സമയത്ത് പുതിയ ആവാസ വ്യവസ്ഥ തേടി പാമ്പുകൾ പുറത്തിറങ്ങുന്നതിനാൽ ജാഗ്രത വേണം.
വനംവകുപ്പ് റെസ്ക്യൂ ടീം
Source link


