CINEMA
അക്രമണത്തിന് പദ്ധതിയിട്ട ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

ന്യൂഡൽഹി: അനധികൃതമായി താമസിക്കുന്ന ബംഗ്ളാദേശി പൗരൻമാരെ റിക്രൂട്ട് ചെയ്‌ത് ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്‌കർ-ഇ-തയ്ബ ഭീകരൻ പിടിയിൽ. ഷബീർ അഹമ്മദ് ലോൺ ആണ് ഡൽഹിയിൽ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഡൽഹി മെട്രോ സ്റ്റേഷനുകളിൽ രാജ്യവിരുദ്ധ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ അടുത്തിടെ തമിഴ്നാട്ടിൽ നിന്നടക്കം പിടിയിലായ ഏഴ് ബംഗ്ലാദേശികളും ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ട സംഘത്തെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്.ലോണിൽ നിന്ന് പൊലീസ് ബംഗ്ളാദേശി,നേപ്പാളി,പാകിസ്ഥാൻ കറൻസിയുടെ വൻശേഖരവും നേപ്പാളി സിം കാർഡും പിടിച്ചെടുത്തു. ലോണിന് ഭീകരപ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഒരു എകെ-47 റൈഫിളും ഒരു ഹാൻഡ് ഗ്രനേഡുമായി 2007ലാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. 2015-ൽ ശ്രീനഗറിലെ പരിംപോറയിൽ നിന്ന് വീണ്ടും എകെ-47 റൈഫിളുമായി പിടിയിലായി. മോചിതനായ ശേഷം,ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌ത ലോൺ പാക് ചാര ഏജൻസി ഐ.എസ്.ഐയുടെ സഹായത്തോടെ ലഷ്‌കർ-ഇ-തയ്ബ കൂട്ടായ്‌മയുണ്ടാക്കി. പിന്നീട് കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി.ഇയാൾ രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് അവയുടെ ചിത്രങ്ങൾ പാകിസ്ഥാനിലെ ഏജന്റുമാർക്ക് കൈമാറി. ലഷ്‌കർ കമാൻഡർമാരായ ഹഫീസ് സയീദ്, സാക്കി-ഉർ-റഹ്മാൻ ലഖ്‌വി എന്നിവരുമായി ഷബീർ അഹമ്മദ് ലോണിന് ബന്ധമുണ്ട്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ആധാർ കാർഡുകൾ പോലുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി വിശ്വാസത്തിലെടുത്ത് വലയിലാക്കുന്നതാണ് ഇയാളുടെ രീതി.
Source link


