ഭാര്യയുമായി തർക്കം, 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ

ന്യൂഡൽഹി: കണ്ണ് ചൂഴ്ന്നെടുത്തും തല തകർത്തും 12കാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയുമായുള്ള വഴക്കിൽ പ്രകോപിതനായാണ് കൊടുംകൃത്യം. വീഡിയോ ചിത്രീകരിച്ച് ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. കല്ലുകളും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഡൽഹി ശാസ്ത്രി പാർക്കിലാണ് സംഭവം. പ്രതി വാജിദ് ഖാൻ ഒളിവിലാണ്. വ്യാഴാഴ്ച ഫുട്‌ബോൾ കളിസ്ഥലത്തുനിന്ന് ഏഴാം ക്ലാസുകാരനായ മകനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ വികൃതമാക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയിലും മുഖത്തും കണ്ണുകളിലും ഗുരുതര പരിക്കുകളുണ്ടായിരുന്നു. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ കുട്ടിയുടെ അമ്മയ്‌ക്ക് ലഭിച്ചു. നിന്റെ മകനെ കൊണ്ടുപോ എന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു. മകനെ കൊല്ലുമെന്ന് പ്രതി മുമ്പും ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. വഴക്ക് വർദ്ധിച്ചപ്പോൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ മാതാവ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണു കരുതുന്നത്. പ്രതി ഇ-റിക്ഷാ ഡ്രൈവറാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
Source link



