LATEST

പുലർച്ചെ പാൽ വാങ്ങിവച്ചു, പിന്നാലെ വീട്ടിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ (68), മകൻ സുനിൽ (46) എന്നിവരാണ് മരിച്ചത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എത്തിയ അയൽവാസിയായ സ്ത്രീയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി തങ്കമ്മയ്ക്ക് തലവേദനയായിരുന്നതിനാൽ ഇവർ വിവരങ്ങൾ തിരക്കിയിരുന്നു. രാത്രി വൈകിയും വീട്ടിൽ ലൈറ്റ് കണ്ട് ഫോൺ ചെയ്തപ്പോൾ സുനിൽ ഫോൺ എടുത്തിരുന്നു. രാവിലെ ക്ഷേത്രത്തിൽ പോകാൻ വിളിക്കാൻ എത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്. വീടിന്റെ വാതിൽ അടച്ചിട്ടില്ലായിരുന്നു. രാവിലെ ഏഴരയോടെ പാൽക്കാരൻ വീട്ടിലെത്തിച്ച പാൽ സുനിൽ വാങ്ങിയിരുന്നതായും പറയുന്നു. ‘ അമ്മയെ കൂടെ കൊണ്ടുപോകുന്നു’ എന്നാണ് കുറിപ്പിലുള്ളത്.

തങ്കമ്മയുടെ മൂത്ത മകൻ അനിൽ ചെമ്പിലാണ് താമസം. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഇവിടെ. സുനിലിന്റെ ഫോൺ എയർപ്ലെയിൻ മോഡിലായിരുന്നു. കുറച്ച് കാലം ക്ഷേത്രങ്ങളിൽ പൂക്കൾ എത്തിച്ചു നൽകിയിരുന്ന സുനിൽ ഡ്രൈവറായും ജോലി ചെയ്തിരുന്നു. കാന്തല്ലൂരിലുള്ള ഒരാളുമായി ചേർന്ന് ചില ബിസിനസുകൾ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. തങ്കമ്മ ഏറെക്കാലമായി രോഗിയായിരുന്നു. സുനിലിനും ചെറിയ അസുഖങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. വൈക്കം ഡി.വൈ.എസ്.പി പി.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയത്ത് നിന്ന് ഫോറൻസിക് സംഘവും എത്തിയിരുന്നു. മാതാവിനെ കൊലപ്പെടുത്തി സുനിൽ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരൂ.


Source link

Related Articles

Back to top button