ബീഫ് കയറ്റുമതിക്കാർ ബി ജെ പിക്ക് സംഭാവന നൽകിയത് 30 കോടി രൂപ

ന്യൂഡൽഹി: ബീഫിനെ നഖശിഖാന്തം എതിർക്കുന്ന ബി ജെ പിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പിൽ നിന്ന് മുപ്പതുകോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. 2024-25 വർഷത്തിൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി മുപ്പതുകോടി സംഭാവന ലഭിച്ചതായാണ് ‘സ്ക്രോൾ ഡോട്ട് ഇൻ'( Scroll.in ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2025ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി നാല് ബില്യൺ അമേരിക്കൻ ഡോളർ കടന്നതിനു പിന്നാലെയാണ് ഇർഫാൻ അല്ലാനയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ സംഭാവന ബിജെപിക്ക് ലഭിച്ചുതുടങ്ങിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് സംഭാവന നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2019ൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100ലധികം ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. അതേവർഷം ഏപ്രിലിൽ, കമ്പനി 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2019ൽ ഏഴുകോടി രൂപയുടെ ബോണ്ടുകളാണ് അവർ വാങ്ങിയത്. ശിവസേനയ്ക്ക് അഞ്ചു കോടി രൂപയും ബിജെപിക്ക് രണ്ടു കോടി രൂപയും സംഭാവന ചെയ്തു. ആ സമയം മഹാരാഷ്ട്രയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും സംസ്ഥാനത്തിന്റെയും ഭരണത്തെ നിയന്ത്റിച്ചിരുന്നത് ശിവസേനയും ബിജെപിയുമായിരുന്നു. 2013-14 കാലയളവിൽ രണ്ടു കോടി രൂപയും അടുത്ത വർഷം 50 ലക്ഷം രൂപയും സംഭാവന ചെയ്തു. 2019ൽ അല്ലാന ഗ്രൂപ്പ് രണ്ടു കോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന ചെയ്തു. 2023-24ൽ വീണ്ടും അല്ലാന ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനമായ ഫ്രിഗേറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ് വഴി രണ്ടു കോടി രൂപയും സംഭാവന ചെയ്തു.
2024- 25ലെ സംഭാവന 30 കോടി രൂപയായി. അല്ലാന സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗേറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫിക്കോ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡാഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് സ്ഥാപനങ്ങളിലൂടെയാണ് കമ്പനി പണം സംഭാവന ചെയ്തത്.
ബീഫ് കയറ്റുമതിയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇടയ്ക്ക് വളഞ്ഞവഴിയിലൂടെയുള്ള ചൈനയുടെ ഇടപെടലിനെത്തുടർന്ന് ഇന്ത്യയുടെ ബീഫ് കയറ്റുമതിക്ക് അല്പം മങ്ങലേറ്റിരുന്നു. എന്നാൽ, പുതിയ വിപണികൾ കണ്ടെത്തിയതോടെ കയറ്റുമതി വീണ്ടും കുതിച്ചുകയറി. ഈജിപ്തും മലേഷ്യയും കൂടുതൽ ബീഫ് വാങ്ങാൻ തുടങ്ങിയതോടെയാണ് കയറ്റുമതിക്ക് ഉണർവുണ്ടായത്. ഇതോടെ അല്ലാന ഗ്രൂപ്പിന്റെ വരുമാനത്തിലും പുരോഗതിയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.
Source link


