LATEST

സർക്കാർ ജീവനക്കാരുടെ  വിവരങ്ങൾ  ചോർത്തിയ  സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹെെക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹെെക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്‌പാർക്കിലെ വിവരങ്ങൾ ലഭിച്ചെന്ന് ഹെെക്കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ ഓഫീസിനെതിരെ നൽകിയ ഹ‌ർജി പരിഗണിക്കെയാണ് ഹെെക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളമുള്ള ജീവനക്കാർക്ക് ക്ഷേമപ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശമെത്തിയിരുന്നു. ഡി എ പത്ത് ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിനുപിന്നാലെയാണ് ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നതെന്നായിരുന്നു വിവാദം. ജീവനക്കാരുടെ സ്വകാര്യ ഫോൺനമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പള സോഫ്റ്റ്‌വേറായ സ്പാർക്കിൽ നിന്നുള്ള ഡേറ്റാ ചോർത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു.

ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്. വരുംനാളുകളിലും ഈ കരുതൽ തുടരുമെന്നുമായിരുന്നു സന്ദേശം.


Source link

Related Articles

Back to top button