ടൈസൺ ഹീറോയാടാ, ഹീറോ !

ന്യൂഡൽഹി: കാലിൽ വെടിയുണ്ട തുളച്ചുകയറിയിട്ടും ടൈസന്റെ ശൗര്യം കെട്ടടങ്ങിയില്ല. ഭീകരരുടെ ഒളിത്താവളം ലക്ഷ്യമാക്കി അവൻ കുതിച്ചു. ഇന്ത്യൻ സൈനികർ ഭീകരരെ വധിക്കും വരെ അവൻ കർത്തവ്യത്തിൽ നിന്ന് പിന്മാറിയില്ല…
ഞായറാഴ്ച ജമ്മു കാശ്‌മീരിലെ കിഷ്‌ത്വാറിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ സൈഫുള്ള ബലൂച് അടക്കം മൂന്ന് ഭീകരരെ വധിക്കാൻ സുരക്ഷാസേനയ്ക്ക് വഴികാട്ടിയായത് സ്നിഫർ നായയായ ടൈസൺ. കരസേനയിലെ 2 പാര (സ്പെഷ്യൽ ഫോഴ്സ്) യൂണിറ്റിന്റെ ഭാഗമാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഈ നായ. ചത്രൂ മേഖലയിലെ വനത്തിൽ ഭീകരർ ഒളിച്ചിരുന്ന മണ്ണുകൊണ്ടുള്ള ചെറിയ കുടിൽ ടൈസണാണ് കണ്ടെത്തിയത്.
പാഞ്ഞടുക്കുന്ന നായയെ കണ്ടതും ഭീകരർ അവനുനേരെ വെടിയുതിർത്തു. കാലിൽ ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ വീര്യത്തോടെ മുന്നിലേക്ക് കുതിച്ചു. തൊട്ടുപിന്നാലെ സൈന്യമെത്തിയതോടെ ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴിയടഞ്ഞു. തലയ്ക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട സൈഫുള്ളയെ അടക്കം ഏറ്റുമുട്ടലിൽ വധിച്ചു. ഒരു മാസത്തിലേറെയായി സുരക്ഷാസേന ഇവർക്കായി തെരച്ചിൽ നടത്തുകയായിരുന്നു. എയർലിഫ്റ്റ് ചെയ്ത് ഉദ്ദംപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ടൈസന്റെ നില തൃപ്തികരമാണ്.
Source link



