അഫ്ഗാനിൽ പാക് വ്യോമാക്രമണം: 18 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ പാക് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൃത്യമായ കണക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
ഐസിസിന്റെയും തെഹ്രിക് ഇ താലിബാൻ പാകിസ്ഥാന്റെയും (ടി.ടി.പി) ഭീകര താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാൻ പറയുന്നു. എന്നാൽ പാക് സൈന്യം സിവിലിയൻ പ്രദേശങ്ങളിൽ ബോംബിട്ടെന്ന് താലിബാൻ ആരോപിച്ചു. ആക്രമണത്തിലൂടെ തങ്ങളുടെ പരമാധികാരത്തെ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ താലിബാൻ, പാക് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഉചിതമായ സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
ഇന്നലെ പുലർച്ചെ നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് ഭീകര ക്യാമ്പുകൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ പറയുന്നു. ടി.ടി.പി നേതൃത്വത്തെ ലക്ഷ്യമിട്ട് അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിന് സമീപവും ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്.
ഇസ്ലാമാബാദ്
ആക്രമണത്തിനുപിന്നാലെ
കഴിഞ്ഞ 6ന് ഇസ്ലാമാബാദിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനം അടക്കം സമീപകാലത്ത് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങൾക്ക് ഉത്തരവാദി അഫ്ഗാനിൽ അഭയം തേടിയിട്ടുള്ള ഭീകരരെന്ന് പാകിസ്ഥാൻ. ഇസ്ലാമാബാദ് ആക്രമണത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്
16ന് ബജൗറിൽ സുരക്ഷാ ചെക്ക്പോസ്റ്റിലുണ്ടായ ആക്രമണത്തിൽ 11 സൈനികരും ശനിയാഴ്ച ബന്നുവിലുണ്ടായ ചാവേർ ആക്രമണത്തിൽ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു
ഭീകരർക്ക് അഭയം നൽകുന്നെന്ന പാക് വാദത്തെ അഫ്ഗാൻ എതിർക്കുന്നു
# വെടിനിറുത്തൽ ലംഘനം
പാക്-അഫ്ഗാൻ അതിർത്തിയിൽ ഖത്തർ ഇടപെട്ട് പ്രാബല്യത്തിൽ വരുത്തിയ വെടിനിറുത്തൽ ലംഘിച്ചായിരുന്നു പാക് ആക്രമണം. ഒരാഴ്ചയിലേറെ നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിൽ ഒക്ടോബർ 19നാണ് പാക്-അഫ്ഗാൻ അതിർത്തിയിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കിയത്. എന്നാൽ ശാശ്വത സമാധാനം സ്ഥാപിക്കാനായിട്ടില്ല. ഡിസംബറിലും അതിർത്തി പ്രദേശങ്ങളെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നു.
Source link



