മകന്റെ പ്രണയത്തിന് സമ്മതം മൂളാൻ കാരണം ആ സിനിമകൾ; വെളിപ്പെടുത്തലുമായി സൂര്യയുടെ പിതാവ് ശിവകുമാർ

ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായിട്ടാണ് സൂര്യയും ജ്യോതികയും അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിലും സിനിമാ നിർമാണത്തിലും അഭിനയത്തിനു പുറമേ ഇരുവരും സജീവമാണ്. ഒരുപാട് കാലത്തെ പ്രണയത്തിനുശേഷം 2006ലായിരുന്നു താരദമ്പതികൾ വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തെക്കുറിച്ച് താൻ എടുത്ത തീരുമാനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ. തുടക്കത്തിൽ ഇരുവരുടെയും പ്രണയത്തിൽ താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് സൂര്യയുടെ ഉറച്ച തീരുമാനമാണ് മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആദ്യം ഞാൻ അവരുടെ പ്രണയത്തെ എതിർത്തു. എന്നാൽ സൂര്യ അവന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ജ്യോതികയെ വിവാഹം കഴിക്കാനായില്ലെങ്കിൽ ജീവിതകാലം മുഴുവൻ താൻ ഒറ്റയ്ക്ക് കഴിയുമെന്ന് അവൻ പറഞ്ഞു. അതോടെ ഞാൻ ആലോചിച്ചു, എന്റെ കരിയറിൽ ഏകദേശം 150 സിനിമകളിലെങ്കിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ മിക്കതും പ്രണയവിവാഹങ്ങളെ പറ്റിയുള്ള കഥകളായിരുന്നു. സിനിമയിൽ അത്തരം വേഷങ്ങൾ ചെയ്തിട്ട് സ്വന്തം മകന്റെ കാര്യത്തിൽ എതിർക്കുന്നത് ശരിയല്ലെന്ന് തോന്നി. അങ്ങനെയാണ് ഞാൻ സമ്മതം മൂളിയത്,’ ശിവകുമാർ വ്യക്തമാക്കി.
നാണംകുണുങ്ങിയായിരുന്ന സൂര്യയോട് ജ്യോതികയുമായി സംസാരിക്കാൻ നിർബന്ധിച്ചത് നടി രാധിക ശരത്കുമാർ ആയിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ ഓർത്തെടുത്തു. ‘പൂവെല്ലാം കേട്ടുപ്പാര്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.
Source link



