കുറഞ്ഞ നിരക്കിൽ സുഖയാത്ര; ‘ഭാരത് ടാക്‌സി’ക്ക് തുടക്കം

മൂന്ന് വർഷത്തിനകം രാജ്യമെങ്ങും തുടങ്ങും
ന്യൂഡൽഹി: കേന്ദ്ര സഹകരണമന്ത്രാലയം ഭാരത് ടാക്‌സി ഓൺലൈൻ ടാക്‌സി സംവിധാനം പുറത്തിറക്കി. ആപ്പിന്റെ പ്രകാശനം സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. മൂന്ന് വർഷത്തിനകം പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായാണ് ഭാരത് ടാക്‌സി പ്രവർത്തിക്കുന്നത്. സഹകരണ സംവിധാനത്തെ നവീന സാങ്കേതിക വിദ്യകളോടും ആധുനിക മാനേജ്‌മെന്റ് രീതികളോടും ചേർത്ത് മുന്നോട്ടുകൊണ്ടുപോകുകയാണ് ഭാരത് ടാക്‌സിയുടെ ലക്ഷ്യം. സ്വകാര്യ ഓൺലൈൻ ആപ്പുകളെക്കാൾ 20 മുതൽ 30 ശതമാനം വരെ നിരക്ക് കുറവായിരിക്കും. നാല് കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 30 രൂപയും നാലു മുതൽ 12 വരെ 23 രൂപവീതവും 12 കിമീറ്ററിന് മുകളിൽ കിലോമീറ്ററിന് 18 രൂപ വീതവുമാണ് നിരക്ക് ഈടാക്കുക.
സ്ത്രീ ശാക്തീകരണത്തിനും ഭാരത് ടാക്‌സി പ്രാധാന്യം നൽകുന്നു. ‘സാരഥി ദിദി’ എന്ന പ്രത്യേക സംവിധാനത്തിലൂടെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും മാന്യമായ ഉപജീവനവും സ്വയംപര്യാപ്തതയും ഉറപ്പാക്കും. സാമൂഹിക വിശ്വാസത്തിന്റെയും സുരക്ഷയുടെയും മാതൃകയായി പദ്ധതി മാറുമെന്ന് അധികൃതർ അറിയിച്ചു.
Source link



