‘പ്രമോഷന് എത്തിയില്ല, നിർമ്മാതാവിന് നഷ്ടം 25 ലക്ഷം’, ബിജു മേനോനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

നടൻ ബിജു മേനോനെതിരെ പരസ്യ വിമർശനവുമായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കരാറിൽ ഒപ്പിട്ട ശേഷം സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സഹകരിക്കാത്തതിനാൽ നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉണ്ണികൃഷ്ണൻ ആരോപിച്ചു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പേരുപറയാൻ മടിയുള്ള ആളല്ല, ബിജു മേനോനെക്കുറിച്ചാണ് പറയുന്നത്,’ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ആരോപണം. പ്രമോഷന് പങ്കെടുക്കാത്തത് മൂലം ചാനലുകളിൽ നിന്ന് നിർമ്മാതാവിന് ലഭിക്കേണ്ട തുകയിൽ കുറവ് വന്നതായും, ജീത്തു ജോസഫ് ചിത്രത്തിന്റെ പ്രമോഷനിലും താരം സമാനമായ രീതിയിൽ വിട്ടുനിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ പ്രമോട്ട് ചെയ്യാനുള്ള ബാധ്യത കരാറിന്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ ഓർമ്മിപ്പിച്ചു.
വാർത്താസമ്മേളനത്തിൽ മലയാള സിനിമയിലെ പുതിയ വേതന-തൊഴിൽ കരാറിനെക്കുറിച്ചും ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. സിനിമാ മേഖലയിൽ നിലനിന്നിരുന്ന തൊഴിൽ രീതികളിൽ വലിയ മാറ്റങ്ങൾക്കാണ് പുതിയ കരാർ വഴിതുറക്കുന്നത്. നിലവിലെ 16മണിക്കൂർ ജോലി നിജപ്പെടുത്തി 12മണിക്കൂറായി. താരങ്ങൾ സെറ്റിൽ വരാൻ വൈകുന്നത് മൂലം തൊഴിലാളികൾ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നത് ഇനിമുതൽ അനുവദിക്കില്ല. തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം വേതനം, മറ്റ് അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്ന തീരുമാനങ്ങളാണിതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്‌കയും സംയുക്തമായാണ് പുതിയ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
Source link



