‘കുഞ്ഞികൃഷ്ണൻ അടഞ്ഞ അദ്ധ്യായം, ഒരു കണക്കും പരസ്യമാക്കാൻ പാർട്ടിക്ക് മടിയില്ല’, എംവി ഗോവിന്ദൻ

കണ്ണൂർ: പിരിച്ച ഫണ്ടിന്റെ കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ പരസ്യമാക്കാൻ പാർട്ടിക്ക് ഒരു മടിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും, ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണൻ അടഞ്ഞ അദ്ധ്യായമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെ സി.വി. ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പട്ട കണക്കുകൾ വെളിപ്പെടുത്തുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നേരത്തെ പറഞ്ഞിരുന്നു. ധൻരാജ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ എംഎൽ.എ അടക്കമുള്ളവർ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി ഫണ്ട് കണക്കുകൾ പാർട്ടി പരസ്യപ്പെടുത്തും. അണികൾക്കിടയിലെ സംശയം ദുരീകരിക്കുന്നതിനായി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് കണക്കുകൾ പരസ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ പരസ്യ നിലപാട് സ്വീകരിച്ചതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം കുഞ്ഞിക്കൃഷ്ണനെതിരെയുള്ള നടപടിയിൽ പയ്യന്നൂരിലെ ഒരു വിഭാഗം അണികൾക്കിടയിൽ ശക്തമായ അമർഷമുണ്ട്. അതുപോലെ കുഞ്ഞികൃഷ്ണനെ എതിർക്കുന്നവരും രംഗത്തുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലും 2016ൽ കൊല്ലപ്പെട്ട ധൻരാജിന്റെ കുടുംബത്തിനായി പിരിച്ച ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നാണ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണം. ഒരു കോടി പിരിച്ചതിൽ 46ലക്ഷം രൂപ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൃത്യമായ രേഖകൾ നൽകിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുകയുണ്ടായി. സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി കുഞ്ഞിക്കൃഷ്ണൻ പുസ്തകം തയ്യാറാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുമോ എന്ന ഭയത്തിലാണ് നേതൃത്വം.
Source link

