കൊക്കെയ്‌ൻ മുതൽ അഴുക്കുവരെ; നോട്ടുകളിലൂടെ നിങ്ങളുടെ കയ്യിലെത്തുന്നത് കോടിക്കണക്കിന് രോഗാണുക്കൾ

നമുക്ക് ദിവസവും നിർബന്ധമായും ഉപയോഗിക്കേണ്ടിവരുന്ന വസ്‌തുവാണ് നോട്ടുകൾ. കൈമറിഞ്ഞ് വരുന്ന ഈ നോട്ടുകളിൽ എത്രമാത്രം കീടാണുക്കൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രോഗകാരികൾ മാത്രമല്ല, ചിലപ്പോൾ ജീവനുതന്നെ ആപത്തായേക്കാവുന്ന ബാക്‌ടീരിയകളുടെ വാസസ്ഥലമാണ് നോട്ടുകൾ. കോടിക്കണക്കിന് സൂക്ഷ്‌മാണുക്കളാണ് ഓരോ കറൻസി നോട്ടുകളിളും കാണപ്പെടുന്നത്.
കീടാണുക്കൾക്ക് എളുപ്പത്തിൽ കഴിയാൻ പറ്റിയ സ്ഥലമാണ് നോട്ടുകൾ. പരുത്തി നാരുകൾ കൊണ്ട് നിർമിച്ച നോട്ടുകളിൽ ഈർപ്പം, വിയർപ്പ്, ഭക്ഷണാവശിഷ്‌ടങ്ങൾ, അഴുക്ക് എന്നിവയെല്ലാം ഉണ്ടാകും. സൂക്ഷ്‌മാണുക്കൾക്ക് കാലങ്ങളോളം കഴിയാൻ പറ്റിയ സ്ഥലം കൂടിയാണ് നോട്ടുകൾ. ലോഹങ്ങൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളതെങ്കിലും നാണയങ്ങളും പൂർണമായും സുരക്ഷിതമല്ല. ചില ലോഹങ്ങൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉണ്ടെങ്കിലും രോഗാണുക്കൾക്ക് മണിക്കൂറുകളോ ദിവസങ്ങളോ നാണയങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധിക്കും.
13 ശതമാനം നാണയങ്ങളും 42 ശതമാനം പേപ്പർ കറൻസികളും ഉപദ്രവകാരികളായ രോഗാണുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആന്റിബയോട്ടിക് റസിസ്റ്റന്റ് ആയ സ്റ്റെഫിലോകോക്കസ് ഓറിയസ്, എസ്‌കെറീഷ്യം കോളി, ന്യൂഡോമോണസ് എറൂഗിനോസ തുടങ്ങിയ രോഗാണുക്കളാണ് ഇവയിൽ പറ്റിപ്പിടിച്ചിരിക്കുന്നത്. ചില പഠനങ്ങളിൽ നോട്ടുകളിൽ നിന്ന് കൊക്കെയ്‌ൻ, ഹെറോയ്‌ൻ തുടങ്ങിയവയുടെ അംശം പോലും കണ്ടെത്തി.
എങ്ങനെ തടയാം?
ഇടയ്‌ക്കിടെ കൈ കഴുകുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ്.
സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്റൈസറുകൾ ഉപയോഗിക്കുക.
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ പണം തൊടുന്നത് ഒഴിവാക്കുക. പകരം ഗൂഗിൾ പേ പോലുള്ള മാർഗങ്ങൾ ഉപയോഗിക്കുക.
Source link

