CINEMA

പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂർ,​ രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും പ്രത്യേകം ചർച്ച നടത്തി

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവും ശശി തരൂർ എംപിയുമായുള്ള ബന്ധം അടുത്തിടെയായി അത്ര നല്ലനിലയിലായിരുന്നില്ല. തനിക്ക് പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും എന്ന് തരൂർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയോടും തരൂർ നേരിട്ട് ചർച്ച നടത്തി. പാർലമെന്റ് മന്ദിരത്തിൽ വച്ചാണ് ഇരു നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. അരമണിക്കൂറോളം ചർച്ചകൾ നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിപിഎമ്മിലേക്ക് തരൂർ പോകുന്നുവെന്നും ഇതിനായി ഗൾഫിൽ ഒരു വ്യവസായിയുടെ സഹായത്തിൽ ചർച്ച നടന്നെന്നും വന്ന വാർത്തകളെ തരൂർ കഴിഞ്ഞദിവസം തള്ളിയിരുന്നു. ‘ദുബായിയിൽ ചർച്ച നടത്തിയെന്ന ആരോപണം മാദ്ധ്യമങ്ങൾ സൃഷ്‌ടിച്ചതാണ്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി വാർത്തകൾ സൃഷ്‌ടിക്കുകയാണ്. പറയാനുള്ളത് പാർട്ടി നേതൃത്വത്തോടേ പറയൂ.’ തരൂർ വ്യക്തമാക്കി. ഇന്ന് തരൂർ ഖാർഗെയോടും രാഹുലിനോടും അറിയിച്ച അഭിപ്രായങ്ങൾ വരുന്ന തിരഞ്ഞെടുപ്പിന് മുൻപുതന്നെ പാർട്ടി‌ കണക്കിലെടുക്കാനാണ് ശ്രമം.

കഴിഞ്ഞ ഏപ്രിലിൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ തരൂർ നടത്തിയ അഭിപ്രായങ്ങളോടെയാണ് അദ്ദേഹവും കോൺഗ്രസ് നേതൃത്വവും തമ്മിലെ ബന്ധം മോശമാകാൻ തുടങ്ങിയത്. ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിൽ അന്ന് തരൂർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു. വിഷയത്തിൽ സൗഹൃദരാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് അറിയിക്കാൻ തരൂരിനെ ബിജെപി ക്ഷണിച്ചതോടെ ബന്ധം വീണ്ടും വഷളായി. തരൂർ ഈ ക്ഷണം സ്വീകരിച്ചിരുന്നു. മാത്രമല്ല സംഘത്തെ നയിച്ചതും തരൂരായിരുന്നു.

ഇന്ത്യയിലെ രാഷ്‌ട്രീയത്തിലെ കുടുംബവേരുകളെക്കുറിച്ചുള്ള തരൂരിന്റെ ലേഖനവും കോൺഗ്രസ് നേതൃത്വവുമായി അപ്രിയമുണ്ടാകാൻ കാരണമായി. നേരത്തെ 2022ൽ കോൺഗ്രസ് നേതൃമാറ്റത്തിനായി സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകിയ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു തരൂർ. ശേഷം പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തു. 84 ശതമാനം വോട്ടോടെ നെഹ്‌റു കുടുംബം പിന്തുണച്ച ഖാർഗെ പ്രസിഡന്റായി. എന്നാൽ തരൂരിന് 11 ശതമാനത്തിലധികം വോട്ട് നേടാനായി.


Source link

Related Articles

Back to top button