പി സരിൻ ഇക്കുറി പാലക്കാട്ട് മത്സരിച്ചേക്കില്ല; സിറ്റിംഗ് സീറ്റ് നൽകാനുള്ള നീക്കത്തിൽ സിപിഎം

പാലക്കാട്: കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയസാദ്ധ്യതയുള്ള സീറ്റ് പരിഗണിച്ച് പാർട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സരിനെ വീണ്ടും അവിടെത്തന്നെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് വിവരം. ഒറ്റപ്പാലത്തോ ഷൊർണൂരിലോ മത്സരിപ്പിക്കാനാണ് ചർച്ചകൾ നടക്കുന്നത്.
സരിനോട് ഒറ്റപ്പാലത്ത് പ്രവർത്തിക്കാൻ പാർട്ടി നേതൃത്വത്തിൽ നിന്ന് നിർദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാൽ, പാർട്ടി ഔഗ്യോഗിക പ്രഖ്യാപനം നടത്താത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച ഒരു പ്രതികരണത്തിനും ഇല്ലെന്നാണ് സരിന്റെ നിലപാട്. 2021ലെ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സരിന് മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കുകയാണെങ്കിൽ സിറ്റിംഗ് എംഎൽഎ കെ പ്രേംകുമാറിന് മാറേണ്ടിവരും. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അനുനയിപ്പിച്ചാകും സിപിഎം തീരുമാനമെടുക്കുക. പാർട്ടിയിലെ പ്രാദേശിക അഭിപ്രായങ്ങളും നിർണായകമാകും.
അതേസമയം, സരിൻ പാലക്കാട് സീറ്റിൽ താൽപ്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കൂടി പരിഗണിച്ചാകും സിപിഎം തീരുമാനമെടുക്കുക. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ് നിലനിൽക്കുന്ന സാഹചര്യത്തിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകാത്തതും സരിനെ പാലക്കാട് നിന്ന് പിന്തിരിപ്പിച്ചേക്കും.
Source link



