തെളിവില്ല; പോക്സോ കേസിൽ എട്ട് വർഷമായി ജയിലിൽ കഴിഞ്ഞ 56കാരനെ വെറുതെവിട്ടു

മുംബയ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ എട്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്നയാളെ മോചിപ്പിച്ച് കോടതി. മുംബയിലാണ് സംഭവം നടന്നത്. നേരിയ അളവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് കേസിലെ അതിജീവിത. കുട്ടിയുടെ മൊഴി മറ്റ് തെളിവുകളുമായി ഒത്തുപോകുന്നില്ലെന്ന് കണ്ടാണ് വിചാരണ കോടതി 56കാരനായ പ്രതിയെ വിട്ടയയ്ക്കാൻ വിധിച്ചത്.
പ്രതി കുറ്റം ചെയ്തുവെന്ന് സംശായാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ലെെംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവം നടക്കുമ്പോൾ കുട്ടിക്ക് 17 വയസായിരുന്നു. അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എന്താണ് നടന്നതെന്ന് കുട്ടിക്ക് പറയാൻ കഴിയുന്നില്ലെന്നും മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കുട്ടിയുടെ മൊഴിക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. തുടർന്ന് പ്രതിയെ എത്രയും വേഗം വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
Source link



