LATEST

ഹൈക്കമാൻഡിനെ അർഹത അറിയിച്ച് ചെന്നിത്തല


ന്യൂഡൽഹി: സീനിയോറിറ്റിയും എം.എൽ.എമാരുടെ പിന്തുണയും അടക്കം മുഖ്യമന്ത്രിയായി പരിഗണിക്കാനുള്ള യോഗ്യതകൾ ഹൈക്കമാൻഡിനെ അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അർഹതയുണ്ടായിട്ടും മുൻപ് മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിക്കാതെ അച്ചടക്കം പാലിച്ച് മാറി നിന്നതും പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതും അദ്ദേഹം ഓർമ്മപ്പെടുത്തി.മഹാരാഷ്‌ട്ര പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുമായുള്ള ചർച്ചയിലാണ് വാദങ്ങൾ നിരത്തിയത്. കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന സമയത്ത് സീനിയോറിറ്റി പരിഗണിച്ച് ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ നിർദ്ദേശിച്ചത് താനാണ്. 2021ൽ എം.എൽ.എമാരുടെ പിന്തുണയുണ്ടായിട്ടും പ്രതിപക്ഷ നേതൃ പദവി ലഭിച്ചില്ല. ഹൈക്കമാൻഡ് തീരുമാനം അനുസരിച്ചു. അടുത്ത അവസരത്തിൽ മുഖ്യമന്ത്രിയാക്കുമെന്ന് സോണിയാ ഗാന്ധി വാക്കു നൽകിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.സോണിയാ ഗാന്ധിയുടെ ജൻപഥ് പത്താം നമ്പർ വസതിയിലാണ് മഹാരാഷ്‌ട്രാ ചർച്ചകൾ നടന്നത്. രോഗവിമുക്തി നേടിയ ശേഷം വിശ്രമത്തിലായതിനാൽ സോണിയ യോഗത്തിൽ പങ്കെടുത്തില്ല. രാഹുൽ ഗാന്ധിയുമായി മഹാരാഷ്ട്ര വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്‌തത്. ചർച്ച കഴിഞ്ഞ് രാജാജി മാർഗിലെ വസതിയിൽ ഖാർഗെയെ കണ്ടു. വൈകിട്ട് മൂന്നരയ്‌ക്ക് കേരളത്തിൽ നിരീക്ഷകരായി നിയമിച്ച മുകുൾ വാസ്‌നിക്കിനും അജയ് മാക്കനുമൊപ്പം മടങ്ങി.രാവിലെ ഡൽഹി കേരളാ ഹൗസിൽ ജീവനക്കാർ രമേശ് ചെന്നിത്തലയ്‌ക്ക് സ്വീകരണം നൽകി. സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചയോ, ഫ്ളക്‌സുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെന്നും, ഹൈക്കമാൻഡ് എല്ലാ വശങ്ങളും നോക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button