ലാഭം കുറഞ്ഞു, ഇനി 30 രൂപയ്ക്ക് നൽകാനാവില്ല, സാധാരണക്കാർക്ക് തിരിച്ചടി

ആലപ്പുഴ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഹോട്ടൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി പാചകവാതക വില വർദ്ധനവ്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഒന്നിന് 993 രൂപയാണ് വർദ്ധിപ്പിച്ചതോടെ വില 3123 രൂപയായി. അഞ്ചുമാസം മുമ്പ് 1500 രൂപയുണ്ടായിരുന്ന സിലിണ്ടറിനാണ് ഇപ്പോൾ ഇരട്ടിയിലധികം വിലയായത്. പാചകവാതക ദൗർലഭ്യത്തെത്തുടർന്ന് അടച്ചിടേണ്ടിവന്ന ചെറുകിട ഹോട്ടലുകളിൽ പലതും തുറന്ന് സാധാരണഗതിയിലേക്ക് എത്തുന്നതിനിടെയാണ് ഇരുട്ടടിയായി വില വർദ്ധനവുമെത്തിയത്. 30 രൂപയ്ക്ക് ഊണ് നൽകുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലാണ്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ പല പ്രതിസന്ധി ഘട്ടങ്ങളിലും പിടിച്ചുനിന്നെങ്കിലും ഇനി ഈ നിലയിൽ തുടരാനാകില്ലെന്ന സ്ഥിതിയിലാണ്. പ്രതിദിനം 350ഓളം ഊണ് നൽകുന്ന ജനകീയ ഹോട്ടലുകളുണ്ട്. അഞ്ച് മുതൽ പന്ത്രണ്ട് പേർ വരെയാണ് ഇതിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചു കഴിയുന്നത്.
Source link


