‘നിതിന്‍രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണം, കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം’

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ജാതി- വര്‍ണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കേവലം രണ്ട് അദ്ധ്യാപകര മാത്രം സസ്പെൻഡുചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്. തങ്ങളുടെ മകന് കടുത്ത ജാതി വിവേചനത്തിന് എതിരായെന്ന മാതാപിതാക്കള്‍ ഉറപ്പിച്ച് പറയുന്നുണ്ട്. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാംഗിഗിനും നിതിന്‍രാജ് വിധേയമായി എന്നാണ് അറിയാന്‍ കഴിയുന്നത്. അദ്ധ്യാപകരോടും വകുപ്പ്മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണം.
നവോത്ഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളിലടക്കം വലിയ തോതില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സിപിഎം ഭരണത്തിനിടയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചു’- ചെന്നിത്തല കുറ്റപ്പെടുത്തി. അതിനിടെ,അദ്ധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻരാജ് കൂട്ടുകാരോട് പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അദ്ധ്യാപകൻ വിഡ്ഢിയെന്ന് വിളിച്ചെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വീട്ടുകാരെ കളിയാക്കി സംസാരിച്ചെന്നും ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനെന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് അപമാനിച്ചെന്നും നിതിൻരാജ് വെളിപ്പെടുത്തുന്നുണ്ട്.
Source link


