test del 2

ഹോർമൂസിലെ മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ, കപ്പൽപാത തുറക്കൽ പ്രതിസന്ധിയിൽ; സമാധാനചർച്ചയെ ബാധിച്ചേക്കും


ടെഹ്റാൻ: അന്താരാഷ്ട്ര വാണിജ്യ ഇടനാഴിയായ ഹോർമൂസിൽ വൻപ്രതിസന്ധി. സ്ഥാപിച്ചിരിക്കുന്ന മൈനുകൾ ട്രാക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ ഹോർമൂസ് പൂർണ്ണമായും തുറക്കുക പ്രയാസകരമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചയെ ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് അടച്ചിരുന്നു. കപ്പലുകളുടെ വഴി തടസ്സപ്പെടുത്താൻ ഹോർമൂസിൽ വിവിധയിടങ്ങളിൽ മൈനുകൾ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, എവിടെയൊക്കെയാണ് മൈനുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇറാന് ഇപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. യുഎസ്-ഇറാൻ സമാധാന ചർച്ചയിൽ ഡോണാൾഡ് ട്രംപ് പ്രധാനമായി മുന്നോട്ടുവെക്കുന്ന കാര്യം ഹോർമൂസ് ഇടനാഴി എത്രയും പെട്ടെന്ന് പൂർണമായി തുറക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിൽ സമാധാന ചർച്ചകളുടെ തയ്യാറെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഹോർമൂസിൽ മൈനുകൾ സ്ഥാപിക്കാൻ ചെറുബോട്ടുകളാണ് ഇറാൻ ഉപയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇറാൻ ഹോർമൂസ് കടലിടുക്കിൽ വിവിധയിടങ്ങളിൽ മൈനുകൾ സ്ഥാപിച്ചത്. എന്നാൽ, ഇത് എവിടെയൊക്കെ സ്ഥാപിച്ചു എന്ന കാര്യം ഇറാൻ രേഖകളിൽ സൂക്ഷിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിലയിടങ്ങൾ ഇറാൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഒഴുകിനീങ്ങിയിരിക്കാനുള്ള സാധ്യതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രമരഹിതമായാണ് ഇറാൻ ഹോർമൂസിൽ മൈനുകൾ കൈകാര്യം ചെയ്തതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഗതാഗത പാതയാണ് ഹോർമൂസ്. ആഗോള എണ്ണ ഉപയോഗത്തിന്റെ 20 ശതമാനത്തോളം ഈ പാതയിൽ കൂടിയാണ് കടന്നുപോകുന്നത്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ പല രാജ്യങ്ങളും പ്രതിസന്ധിയിലായി. ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.


Source link

Back to top button