test del 2
ഇറാൻ വെടിനിർത്തൽ: ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം- നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ജറുസലേം: ഇറാൻ സംഘർഷത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ കുടുങ്ങി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ പ്രഖ്യാപനത്തെ ചൊല്ലി ഇസ്രയേലിനുള്ളിൽ വലിയ രാഷ്ട്രീയ പോരാട്ടമാണ് ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യാർ ലാപിഡ് പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമാണിതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന നിർണ്ണായക തീരുമാനങ്ങൾ എടുത്ത ചർച്ചകളിൽ പോലും ഇസ്രയേൽ ഉണ്ടായിരുന്നില്ലെന്ന് ലാപിഡ് വിമർശിച്ചു.രാജ്യത്തിന്റെ സൈന്യം അവർക്ക് നൽകിയ എല്ലാ ദൗത്യങ്ങളും കൃത്യമായി പൂർത്തിയാക്കിയെന്നും പൊതുജനങ്ങൾ മികച്ച പ്രതിരോധം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്ത്രപരമായും നയതന്ത്രപരമായും നെതന്യാഹു പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ലാപിഡ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ അഹങ്കാരവും അശ്രദ്ധയും തന്ത്രപരമായ ആസൂത്രണമില്ലായ്മയും കാരണം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു.അമേരിക്ക ഇറാനുമായുള്ള സംഘർഷം രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതിനെ ഇസ്രയേൽ പിന്തുണച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാന ചർച്ചകൾക്ക് അവസരമൊരുക്കുന്നതിനും വേണ്ടിയാണ് അമേരിക്ക ഇത്തരമൊരു നീക്കം നടത്തിയത്. ഇറാന്റെ ആണവ, മിസൈൽ, ഭീകരവാദ ഭീഷണികൾ തടയാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അയൽരാജ്യങ്ങൾക്കും ഇസ്രയേലിനും എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് ഇസ്രയേൽ ഈ വെടിനിർത്തലിനെ അനുകൂലിക്കുന്നത്. എന്നാൽ ഈ വെടിനിർത്തൽ ഉടമ്പടിയിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ലെബനനിലെ ആക്രമണങ്ങളും ഇതോടൊപ്പം അവസാനിക്കുമെന്ന് അവകാശപ്പെട്ടത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു.
Source link


